Latest News
Loading...

സംസ്ഥാനത്ത് അരി വില കുതിക്കുന്നു

സംസ്ഥാനത്ത് അരി വില കുതിക്കുന്നു. രണ്ട് മാസത്തിനിടെ അരി വിലയില്‍ 10 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങള്‍ക്കും വില കൂടി. ജയ അരിക്കും ജ്യോതി അരിക്കും 10 രൂപ കൂടി. സുരേഖ, സോണ്‍ മസൂരി ഇനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം




ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വര്‍ധിച്ചത്. മട്ട (വടി) അരിയുടെ വില മിക്ക ജില്ലകളിലും 50 രൂപ കടന്നു. ബ്രാന്‍ഡഡ് മട്ട (വടി) അരിയുടെ വില 59 രൂപയ്ക്കും മുകളിലാണ്. മട്ട (ഉണ്ട) അരി വില 46 രൂപയും ബ്രാന്‍ഡഡ് മട്ട (ഉണ്ട) 48 രൂപയും കടന്നു. കുറുവ, സുരേഖ അരിയിനങ്ങള്‍ക്കും വില കുതിച്ചുകയറി. അരി വില കൂടിയതോടെ ഉപോല്‍പ്പന്നങ്ങളായ അവല്‍, പച്ചരി, അരിപ്പൊടികള്‍, അരച്ച മാവ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.


ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയില്‍ സര്‍ക്കാര്‍ ന്യായ വിലയ്ക്ക് അരി സംഭരിക്കാന്‍ തുടങ്ങിയത് കേരളത്തെ നല്ല രീതിയില്‍ ബാധിച്ചു. കേരളത്തിലെ വ്യാപാരികള്‍ക്ക് അരി നല്‍കിയിരുന്ന ആന്ധ്രയിലെ കര്‍ഷകര്‍ മല്ല വില കിട്ടിയതോടെ സര്‍ക്കാരിന് അരി കൈമാറുന്ന നില വന്നു. ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്‌നാട്ടിലെ മില്ലുകള്‍ കൂടുതല്‍ അരി അങ്ങോട്ടേക്ക് നല്‍കി തുടങ്ങിയതും തിരിച്ചടിയായി. ലങ്കയില്‍ നിന്ന് നല്ല വില അരിക്ക് ലഭിക്കുന്നുണ്ട്. 


അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നില്‍ക്കണ്ട് കേരളത്തിലെ വ്യാപാരികള്‍ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. 700 ലോഡ് അരി ആന്ധ്രയില്‍ നിന്ന് സപ്ലെകോയില്‍ ഉടന്‍ എത്തുന്നതോടെ നിലവിലെ വില കുറയാന്‍ സാദ്ധ്യതയുണ്ടെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.





Post a Comment

0 Comments