മേലുകാവ് പാണ്ടിയൻ മാവിൽ ഉണ്ടായ അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ഫയർഫോഴ്സിന്റെ രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിൽ . തമിഴ്നാട്ടിൽ നിന്നും എത്തിയ ലോറി ഡ്രൈവർ ഗോവിന്ദരാജനാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയത്. ഈരാറ്റുപേട്ടയിലേക്ക് കോഴിത്തീറ്റയുമായ വരികയായിരുന്നു ലോറി . ഡ്രൈവറുടെ ശരീരത്തിൽ പുറമെ പരിക്കുകളില്ല. ഇദ്ദേഹത്തെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നുമണിയോടെയാണ് പാണ്ടിയൻമാവ് വളവിൽ ലോറി അപകടത്തിൽപ്പെട്ടത്. ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിന്നില്ല എന്നാണ് ഡ്രൈവർ മൊഴി നൽകിയത്. ക്രാഷ് ബാരിയർ തകർത്ത് താഴേക്ക് കുതിച്ച വാഹനം താഴെയുണ്ടായിരുന്ന വീടിന്റെ വർക്ക് ഏരിയ തകർത്താണ് നിന്നത്. ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഗോവിന്ദ രാജിന് പുറത്തിറങ്ങാനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
മേലുകാവ് പോലീസും ഫയർഫോഴ്സ് സംഘവും ചേർന്ന് പുലർച്ചെ അഞ്ചര വരെ പരിശ്രമിച്ചാണ് ഗോവിന്ദരാജിനെ പുറത്തിറക്കിയത്. ക്യാബിന് മുകളിലേക്ക് തിങ്ങി കിടന്ന കോഴിത്തീറ്റ ചാക്കുകൾ മാറ്റിയും ക്യാബിൻ വെട്ടി പൊളിച്ചുമാണ് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. JCB ഉപയോഗിച്ച് വാഹനം ഉയർത്തി നിർത്തിയ ശേഷമാണ് ഗോവിന്ദ രാജിനെ രക്ഷിച്ചത്. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘത്തിലെ സീനിയർ ഫയർ ഓഫീസർ സതീഷ് കുമാർ , ഫയർ ഓഫിസർമാരായ ഷിനോ തോമസ്, അൻസിൽ , വിഷ്ണു, സുമിത്ത് കുമാർ , രഞ്ജിത്ത്, ഫയർഫോഴ്സ് ഡ്രൈവർ ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
0 Comments