Latest News
Loading...

കടുവയ്ക്ക് കുടുക്ക്. റിലീസ് വൈകും

പാലായിലും പരിസരത്തുമായി ചിത്രീകരിച്ച പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമ റിലീസിംഗ് വീണ്ടും വൈകും. സിനിമ, തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനു നിര്‍ദേശം നല്‍കി.


ചിത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്നാണ് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്റെ പരാതി. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണു താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളും വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയുമാണു സിനിമ. എന്നാല്‍ വ്യാജ സീനുകളും യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നു പ്രേക്ഷകര്‍ കരുതുമെന്നും ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകന്‍ സാങ്കല്‍പിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം. 



നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പേരു മാറ്റി ചിത്രീകരണം ആരംഭിക്കാന്‍ കോടതിയില്‍നിന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അനുമതി നേടുകയായിരുന്നു. ഈ മുപ്പതാം തീയതി റിലീസ് ചെയ്യാനിരിക്കവേയാണ് വീണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കേണ്ടി വന്നത്. നേര്‍ച്ചയിടാന്‍ എത്തുന്ന പ്രിഥ്വീരാജിന്റെ സീനുകള്‍ പാലാ കുരിശുപള്ളിയില്‍ ചിത്രീകരിച്ചിരുന്നു.




Post a Comment

0 Comments