പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ 2022 ജൂണ്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് ദൈവാലയ കൂദാശ തിരുകര്‍മങ്ങള്‍.
2018 മേയ് ആറിനാണ് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2019 ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രളയം, കോവിഡ് മഹാമാരി എന്നീ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ ഫലമായും ഇടവകാഗംങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുമാണ് ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കാനായത്.
ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡില്‍ പഴയ പളളിയുടെയും സെന്റ് ജോര്‍ജ് എല്‍പി സ്കൂളിന്റെയും ചിറ്റാര്‍ തോടിന്റെയും സമീപത്തായിട്ടാണ് പുതിയ ദേവാലയം.
പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദേവാലയം നിര്‍മിച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരേ സമയം തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. പൗരസ്ത്യ സുറിയാനി രീതിയിലാണ് അള്‍ത്താരയുടെയും നിര്‍മാണം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുംവിധം രാജാധിരാജനായ യേശുക്രിസ്തുവിന്റെ ചിത്രമാണ് അള്‍ത്താരയിലുളളത്. ഇരുവശങ്ങളിലുമായി മാര്‍തോമാശ്ലീഹായുടെയും പരിശുദ്ധ മാതാവിന്റെയും മാര്‍ യൗസേപ്പിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും രൂപങ്ങളുമുണ്ട്.
അള്‍ത്താരയുടെ ഇടതുവശത്തായി ക്രൂശിതരൂപവും വലതുവശത്തായി യേശുവിന്റെ ജ്ഞാനസ്‌നാനവും ചിത്രീകരിച്ചിരിക്കുന്നു.
അന്ത്യത്താഴം, പെന്തക്കുസ്ത, സ്വര്‍ഗറാണി എന്നീ കാന്‍വാസ് പെയിന്റിംഗ് അള്‍ത്താരെയ മനോഹരമാക്കുന്നു. ഈശോയുടെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ ഗ്ലാസ് പെയിന്റിംഗില്‍ പള്ളിയകത്ത് ആലേഖനം ചെയ്തിട്ടുണ്ട്. ഇവടകയിലെ കുടുംബ കൂട്ടായ്മവാര്‍ഡുകളുടെ പേരുകളിലുള്ള വിശുദ്ധരുടെ രൂപങ്ങളും ഗ്ലാസ് പെയിന്റിംഗില്‍ ചിത്രീകരിച്ചിട്ടുണ്ട്. പള്ളിയുടെ മുമ്പില്‍ ക്രിസ്തുരാജന്റെ അതികായ രൂപമാണ്. പുറകില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെയും ഇരവശങ്ങളിലുമായി മാതാവിന്റെയും മാര്‍ യൗസേപ്പിതാവിന്റെയും രൂപങ്ങളുമുണ്ട്. ഇതു കൂടാതെ കല്‍ക്കുരിശ്, കൊടിമരം, മണിമാളിക, പള്ളിയുടെ മുമ്പിലുള്ള നടയുടെ സമീപത്തായി പിയാത്ത, ഗ്രോട്ടോ എന്നിവയും ദേവാലയത്തെ മനോഹരമാക്കുന്നു. കല്ലില്‍ തീര്‍ത്ത 40000 സ്ക്വയര്‍ ഫീറ്റ് കെട്ടും പശ്ചാത്തലവുമാണുള്ളത്. പുതിയ ദേവാലയം ചിറ്റാര്‍ ദേശത്തിന്റ അഭിമാനവും നാനാജാതി മതസ്ഥരായ വിശ്വാസികളുടെ ഒരു പ്രാര്‍ഥനാലയവുമായി മാറിയിരിക്കുകയാണ്.
ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ (വികാരി), സജി കുര്യത്ത്, തങ്കച്ചന്‍ ചേലയ്ക്കല്‍, ജയ്‌സന്‍ മൂലക്കുന്നേല്‍, ബിജുപുലിയുറുമ്പില്‍ (കൈക്കാരന്‍മാര്‍) എന്നിവർ സംസാരിച്ചു
0 Comments