തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം.
നിയമോപദേശം തേടി ആകും നടപടി. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതേസമയം വിവാദമായ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. അവധി ദിവസമായതിനാൽ കോടതി സമുച്ചയത്തിനു സമീപത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. ജാമ്യം നൽകരുതെന്നും രണ്ടാഴ്ചത്തേക്ക് ജോർജിനെ റിമാൻഡ് ചെയ്യണമെന്നുമുള്ള ആവശ്യമാണ് പോലീസ് മജിസ്ട്രേറ്റിനു മുന്നിൽവച്ചത്. എന്നാൽ, ഉപാധികളോടെ ജോർജിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് ആശ കോശി ജാമ്യം അനുവദിച്ചു.
0 Comments