Latest News
Loading...

അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് തുടക്കം

 സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അമ്മ അറിയാൻ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. 

ഓൺലൈൻ പണമിടപാടുകൾ, ഗെയിമുകൾ, ഇൻ്റർനെറ്റ് ഉപയോഗം എന്നിവയിലെല്ലാം രക്ഷിതാക്കളുടെ ആരോഗ്യകരമായ ശ്രദ്ധ വേണമെന്ന് കുട്ടികൾ അമ്മമാരെ ഓർമ്മപ്പെടുത്തി. സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിതമായ ഉപയോഗം, സുരക്ഷിതമായ മൊബൈൽ ഉപയോഗം, വ്യാജവാർത്തകൾ എങ്ങനെ തടയാം, ഇൻ്റർനെറ്റിലെ ചതിക്കുഴികൾ എന്നിങ്ങനെ നാലു സെഷനുകളിലായി നടന്ന ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സാം കെ സിബി, ഹന അന്ന വിൻസെൻ്റ്, ബിൽഹ ബേബി, ആൻസ് മരിയ ലൈജു, ഡെൽനാ തോമസ്, മെൽവിൻ ജോഷി എന്നിവർ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ സൈബർലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിലും ക്ലാസെടുത്തു. 

ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് കുട്ടികളോട് പറയുന്നതിൽ അർത്ഥമില്ല എന്നും എന്നാൽ അത് എങ്ങനെ നമുക്കും കുട്ടികൾക്കും ഉപകാരപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം എന്നും കുട്ടികൾ അമ്മമാരെ ഉദ്ബോധിപ്പിച്ചു. ഫോണിൽ വരുന്ന ഓ ടി പി ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത് എന്നും ഗൂഗിൾ പേ, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുടെ പാസ് വേഡുകൾ രഹസ്യം ആയിരിക്കണമെന്നും കുട്ടികൾ ഓർമ്മപ്പെടുത്തി. 

ചില സന്ദേശങ്ങൾ വ്യാജമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും കുട്ടികൾ ഉദാഹരണസഹിതം വ്യക്തമാക്കി. കുട്ടികൾ എന്തിനൊക്കെ മൊബൈൽ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ ഷെയർ ചെയ്യുന്നു എന്നും രക്ഷിതാക്കൾ മനസ്സിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. കുട്ടികളുടെ യൂട്യൂബ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും കുട്ടികൾ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments