ഭക്ത സഹസ്രങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് അരുവിത്തുറ വല്യച്ചന്റെ തിരുനാൾ പ്രദിക്ഷണം. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച നേർച്ച കാഴ്ചകൾ അർപ്പിക്കാന്യം പൂർണ ദണ്ഡവിമോചനം പ്രാപിക്കാനും ആയിരക്കണക്കിന് വിശ്വാസികളാണ് അരുവിത്തുറ പള്ളിയിലേയ്ക്കെത്തിയത്.
അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മാധ്യസ്ഥം തേടി പതിനായിരങ്ങളാണ് പോയ ദിവസങ്ങളിലായി എത്തിയത്. വിശുദ്ധന്റെ രൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിച്ചതിന് ശേഷം വലിയ ഭക്തജനത്തിരക്കാണ് അനുഭവപെട്ടത്.
കോ വിഡ് വ്യാപനത്തെ തുടര്‍ന്ന് 2 വര്‍ഷമായി തിരുനാള്‍ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ഒഴിവായതോടെ ദൂരദേശങ്ങളില്‍ നിന്നടക്കമാണ് ഭക്തര്‍ വല്യച്ചനെ വണങ്ങാനെത്തിയത്.
പ്രധാന തിരുന്നാള്‍ ദിവസമായിരുന്ന ഇന്ന് രാവിലെ മുതല്‍ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കന്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.
തുടര്‍ന്ന് ഫാ. സ്‌കറിയ മോടിയില്‍, ഫാ. ജോസഫ് കുറുപ്പശ്ശേരിയില്‍, ഫാ. തോമസ് കൊച്ചോടയ്ക്കല്‍, ഫാ. ജോസഫ് പുരയിടത്തില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ നടന്നു.
റാസയ്ക്കു ശേഷം ഭക്തിയാധരവൂര്‍വ്വവും വിശ്വാസ നിര്‍ഭരവുമായി നടന്ന പകല്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങളാണ് പ്രാര്‍ത്ഥനാ മഞ്ചരികളുമായി പങ്ക് ചേര്‍ന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
ഇടവകക്കാരുടെ തിരുന്നാള്‍ ദിനമായ നാളെ (25) രാവിലെ 5.30 നും 6.45 നും 8 നും 9.30 നും 10.30നും 12 നും 1.30 നും 2.45 നും 4 നും വിശുദ്ധ കുര്‍ബാന, നൊവേന. 5. 30 ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം മലങ്കര കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് തിരുസ്വരുപ പുനപ്രതിഷ്ഠ.
എട്ടാമിടമായ മെയ് ഒന്നിന് തിരുനാള്‍ സമാപിക്കും. അന്നേ ദിവസം രാവിലെ 5.30, 6.45, 8.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന നൊവേന. 10 മണിക്ക് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 11.30 നും ഉച്ച കഴിഞ്ഞ് 1 നും 2 നും 3 നും 4 നും 6 നും വിശുദ്ധ കുര്‍ബാന.
0 Comments