Latest News
Loading...

കുഴഞ്ഞുവീണ യാത്രക്കാരന് ബസില്‍ സിപിആര്‍ നല്കി നഴ്‌സ് രക്ഷകയായി

സൂപ്പര്‍ ഫാസ്റ്റ് ബസിലെ യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായ യുവാവിനു രക്ഷകയായി അതേ ബസിലുണ്ടായിരുന്ന നഴ്സ്. ബുധനാഴ്ച്ച രാത്രിയില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം ഉണ്ടായത്. 



യാത്രികനായ യുവാവ് സമീപത്തിരുന്നവരോട് വെള്ളം ചോദിച്ചിരുന്നു. എന്നാല്‍ ആരുടെയും പക്കല്‍ വെള്ളം ഇല്ലായിരുന്നു. അല്‍പ സമയത്തിനകം യുവാവ് ബസില്‍ കുഴഞ്ഞു വീണു. ഇതോടെ ബസിലെ കണ്ടക്റ്റര്‍ ശാലിനി മറ്റു യാത്രികരുടെ സഹായം തേടി. ബസിലുണ്ടായിരുന്ന നഴ്സ് ലിജി എം. അലക്സ് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം രോഗിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

.ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലിജി. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെ ശിലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടന്‍ ബസ് നിര്‍ത്തിച്ചു. ബസിലുണ്ടായിരുന്ന ലിജി ഉടന്‍ ഓടിയെത്തി സിപിആര്‍ നല്‍കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ  ബസ് അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാള്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യസമയത്ത് സിപിആര്‍ നല്കിയതാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

Post a Comment

0 Comments