Latest News
Loading...

5 കോടിയുമായി മുങ്ങിയ എല്‍ഐസി ഏജന്റ് 14 വര്‍ഷത്തിനുശേഷം പിടിയില്‍

ചിട്ടി കമ്പനി നടത്തി 5 കോടിയോളം രൂപയുമായി മുങ്ങിയ LIC ഏജന്റ് 14 വർഷങ്ങൾക്കുശേഷം  ഡൽഹിയിൽനിന്നും പിടിയിലായി.  കഴിഞ്ഞ 14 വർഷമായി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞ പാലാ നെച്ചിപ്പൂഴൂർ മണ്ഡപത്തിൽ പി കെ മോഹൻദാസിനെയാണ് ന്യൂഡൽഹിയിലെ രോഹിണിയിൽ നിന്നും പാലാ SHO കെ പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.2008 കാലഘട്ടത്തിൽ പാലായിലെ LIC ഏജന്റ് ആയിരുന്ന മോഹൻദാസ് കസ്റ്റമേഴ്സിന്റെ പോളിസി തുക അടക്കാതെയും മറ്റും ചിട്ടി കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് തന്റെ സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായും എഗ്രിമെന്റ് വെച്ച്  കോടികൾ അഡ്വാൻസായി വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് വഞ്ചിതരായവർ പാലാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.2008 ൽ പതിനഞ്ചോളം വഞ്ചനാകേസുകൾ മോഹൻദാസിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പാലാ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.തുടർന്ന് കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ഭാര്യയോടും മക്കളോടുമൊപ്പം ഒളിവിൽ പോവുകയായിരുന്നു.
          


തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ്  ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി മോഹൻദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.പഞ്ചാബിലെത്തിയ  ബികോം ബിരുദദാരിയായ മോഹൻദാസും ഭാര്യയും 3 വർഷത്തോളം ലുഥിയാനയിൽ അധ്യാപകരായി ജോലി ചെയ്തു. പിന്നീട് രണ്ട് വർഷക്കാലം മോഹൻദാസ് അവിടെയുള്ള അമ്പലത്തിൽ കഴകക്കാരനായി ജോലി ചെയ്തു.ഈ സമയത്ത് ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സിൽ ഇയാൾ ആധാർ കാർഡും സ്വന്തമാക്കി.2013 ൽ മോഹൻദാസിനെ അന്വേഷിച്ച് പോലീസ് പഞ്ചാബിൽ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമറിഞ്ഞ മോഹൻദാസ് ന്യൂഡൽഹിയിലേക്ക് കുടുംബസമേതം താമസം മാറ്റുകയായിരുന്നു. ന്യൂഡൽഹിയിൽ എത്തിയ പ്രതി അമ്പലക്കമ്മിറ്റിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.പ്രതിയെ പിടികൂടാനായി പല അന്വേഷണസംഘങ്ങൾ രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ച പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.


 മൂന്ന് മാസം മുൻപ് പ്രതിയെ പിടികൂടാനുള്ള കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ IPS ന്റെ നിർദേശപ്രകാരം പാലാ DYSP ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റി എന്ന് മനസ്സിലാക്കി.തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോൺ കാളുകൾ പരിശോധിച്ച് ന്യൂഡൽഹിയിലെ ഒരു അമ്പലത്തിലെ നമ്പറിൽ നിന്നും നിന്നും ഭാര്യക്കും മക്കൾക്കും ഇടയ്ക്കിടെ കോളുകൾ വരുന്നത് ശ്രദ്ധിച്ചിരുന്നു.തുടർന്ന് ന്യൂഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ   എട്ടു വർഷമായി മോഹൻദാസ് ന്യൂഡൽഹിയിലെ രോഹിണിയിൽ അമ്പലത്തിൽ അക്കൗണ്ടന്റ് ആയി ജോലി എടുക്കുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments