കേരള കോൺഗ്രസിന്റെ അമരക്കാരനും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് രണ്ടാണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവ്, മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് കെ.എം മാണിയുടെ പേരിനൊപ്പം രാഷ്ട്രീയ കേരളം ചാർത്തിക്കൊടുത്തിരിക്കുന്നത്. പാലായുടെ മാണിക്യമെന്നാണ് തെരഞ്ഞെടുപ്പുകളിൽ മാണിയെ വിശേഷിപ്പിച്ചിരുന്നത്.
കെഎം മാണിയുടെ ചരമദിനത്തോട് അനുബന്ധിച്ച് പാലാ കത്തീഡ്രല്‍ പള്ളിയില്‍ പ്രത്യേക കുര്‍ബാനയും സെമിത്തേരിയിലെ സ്മൃതി കുടീരത്തില്‍ പ്രാര്‍ത്ഥനകളും നടന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും ചടങ്ങുകളില്‍ സംബന്ധിച്ചു.
കല്ലറയിലെ പ്രാര്‍ത്ഥനകള്‍ക്ക് കത്തീഡ്രല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി. കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, സഹോദരിമാര്‍, നിഷ ജോസ് കെ മാണി, കൊച്ചുമക്കള്‍ എന്നിവരും പ്രാര്‍ത്ഥനകള്‍ നടത്തി പുഷ്പാര്‍ച്ചന നടത്തി.
എന്‍ ജയരാജ്, റോഷി അഗസ്റ്റന്‍, തോമസ് ചാഴിക്കാടന്‍ എംപി, ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്ജ്, ഫിലിപ്പ് കുഴികുളം ജോസ് ടോം എന്നിവരും സംബന്ധിച്ചു
കാരുണ്യദിനമായി കെഎം മാണി സ്മൃതിദിനം ആചരിച്ചതിന്റെ ഭാഗമായി പാലാ മരിയസദനത്തില്‍ ഭക്ഷണവിതരണം നടത്തി. അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയ ജോസ് കെ മാണിയും കുടുംബവും ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
ജോസഫ് വിഭാഗം നേതാക്കളും കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അധ്വാന വര്‍ഗദിനമായി ആചരിക്കുകയാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പ്രസാദ് ഉരുളികുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു.
1965 മുതല്‍13 തവണയാണ് പാലായിൽ നിന്നും കെഎം മാണി നിയമസഭയിലെത്തിയത്. അതും ഒരു തവണ പോലും പരാജയപ്പെടാതെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്. കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു.
കെ.എം. മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. അദ്ദേഹത്തിന്റെ വിയോഗശേഷം പാലാ കൈവിട്ടതും കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയതുമെല്ലാമാണ് വർത്തമാനകാല രാഷ്ട്രീയം. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞടുപ്പിൽ കേരള കേൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടു. അങ്ങനെ കെ.എം മാണിയുടെ അഭാവത്തിൽ പാലാ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. പി.ജെ ജോസഫുമായി വഴിപിരിഞ്ഞ കെ.എം മാണിയുടെ മകൻ ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും ഇടതു പാളയത്തിലെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജോസ് കെ. മാണി മുന്നണി രാഷ്ട്രീയത്തിലെ കരുത്തനാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
0 Comments