ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്തും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് 19, ഷിഗെല്ല രോഗഭീതി നിലനിൽക്കുന്നതിനിടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. കോട്ടയം നീണ്ടുരിൽ താറാവുകൾക്കാണ് രോഗബാധ.
രോഗവ്യാപനം നടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. രോഗം ബാധിച്ച മേഖലകളിലെ പക്ഷിവര്‍ഗങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുകയാണ് പ്രതിവിധി മാര്‍ഗങ്ങളുടെ ഭാഗമായി നടപ്പാക്കുക. രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാര്‍ഗ്ഗം.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സ്ഥലത്തുനിന്നുമുള്ള മുട്ട, ഇറച്ചി എന്നിവ കഴിക്കരുത്. രോഗംബാധിച്ച സ്ഥലത്തു നിന്നുള്ള കോഴി, താറാവ്, മുട്ട, കാഷ്ഠം, തീറ്റ എന്നിവ മറ്റു സ്ഥലങ്ങളിലേക്ക് കടത്തരുത്.
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.
0 Comments