പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ നിന്നുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പാലാരിവട്ടം അഴിമതി കേസിലെ കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
അറസ്റ്റ് അടക്കമുള്ള നടപടികൾക്കായി ബുധനാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്നുമുള്ള വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. എന്നാൽ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണുണ്ടായിരുന്നത്.
ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നായിരുന്നു ഇവർ നൽകിയ മറുപടി. തുടർന്ന് വിജിലൻസ് സംഘം വീടിനുള്ളില്‍ കയറിയും പരിശോധന നടത്തി. ആശുപത്രിയിലാണെന്ന് വ്യക്തമായതോടെ അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തിയതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആശുപത്രിയില്‍വച്ചുതന്നെ ഓണ്‍ലൈനായി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൂവാറ്റുപുഴ കോടതിയ്ക്ക് മുന്നിലാണ് ഹാജരാക്കുക. അതേസമയം, കിഫ്ബി-സ്വര്‍ണക്കടത്ത് വിഷയങ്ങളില്‍ തിരിച്ചടിയേറ്റ് നില്ക്കുന്ന സിപിഎം മുഖംരക്ഷിക്കാനായി മുന്മന്ത്രിയെ കരുവാക്കുകയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.
0 Comments