Latest News
Loading...

10 മിനുട്ട് വൈകി. ഇടതുസ്ഥാനാര്‍ത്ഥിയ്ക്ക് പത്രികാ സമര്‍പ്പണം നടന്നില്ല


നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് 10 മിനുട്ട് വൈകി എത്തിയതിനെ തുടര്‍ന്ന് ഇടതു സ്ഥാനാര്‍ത്ഥിയുടെ പത്രികാസമര്‍പ്പണം തടസ്സപ്പെട്ടു. തിടനാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജയ്പീ പുരയിടത്തിലാണ് തെരഞ്ഞെടുപ്പ് പോരാട്ടം നഷ്ടമായത്. 


ഉച്ചകഴിഞ്ഞ് 3 മണിവരെയായിരുന്നു പത്രികാ സമര്‍പ്പണത്തിന് അവസരമുണ്ടായിരുന്നത്. പഞ്ചായത്ത് പരിസരത്തുണ്ടായിരുന്ന ജയ്പി  തിരികെയെത്തിയപ്പോഴേയ്ക്ക് 3.10 കഴിഞ്ഞിരുന്നു. ഇതോടെ പത്രിക സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കവും ഉണ്ടായി. 


സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി രണ്ട് മണിയോടെതന്നെ പത്രിക സമര്‍പ്പിച്ചിരുന്നു. യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിക്കാതെ വന്നതോടെ ഡമ്മി സ്ഥാനാര്‍ത്ഥിയാണ് ബാക്കിയുള്ളത്. ബാലകൃഷ്ണന്‍ എന്നയാളാണ് ഡമ്മി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന് പാര്‍ട്ടി ചിഹ്നമില്ല. 


ജനപക്ഷത്തിലെ ജോമി ജോര്‍ജ്ജും ഈ വാര്‍ഡില്‍ മല്‍സരരംഗത്തുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് കാണപ്പെടുന്ന ചില നീക്കുപോക്കുകളുടെ ഭാഗമായാണ് പത്രികസമര്‍പ്പണം വൈകിയതെന്ന സംസാരവും ഉടലെടുത്തിട്ടുണ്ട്. 


Post a Comment

0 Comments