മേലുകാവ് ഇരുമാപ്രാ പള്ളിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പിതാവ് പോലീസ് പിടിയില്‍. മൂന്നിലവ് കൊന്നക്കല്‍ സാമുവലിന്റെ മകന്‍ ചാക്കോ (പാപ്പ-68) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ചാക്കോയുടെ ഇളയ മകന്‍ ജോണ്‍സണ്‍ ജോബി (ഗോവിന്ദന്‍ 37) ആണ് കൊല്ലപ്പെട്ടത്.
മേലുകാവ് കോണിപ്പാട് ഇരുമാപ്രാ റോഡില്‍ പള്ളിയ്ക്ക് സമീപം കൊക്കയില്‍ 20 അടിയോളം താഴ്ചയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കവും വയറില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയ നിലയിലുമായിരുന്നു.
(കൊല്ലപ്പെട്ട ജോൺസൺ)
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായിരുന്ന ജോണ്‍സണ്‍ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയ്യാളുടെ മദ്യപാന ശല്യവും ഉപദ്രവവും കാരണം ഭാര്യ കുട്ടിയുമായി പിണങ്ങി പോയിരുന്നു. ഇതിന് ശേഷം വീട് നശിപ്പിച്ചു കളഞ്ഞ ജോണ്‍സണ്‍ പലപ്പോഴും മദ്യപിച്ച് വഴിയരുകിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഇയ്യാളുടെ ശല്യം മൂലം പിതാവ് ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നില്‍ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ 9 ന് ചാക്കോയുടെ വീട്ടിലെത്തിയ ജോണ്‍സന്‍ പിതാവുമായി വിക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഗതികെട്ട ചാക്കോ കമ്പിവടിക്ക് ജോണ്‍സന്റെ കാലില്‍ അടിക്കുകയും ചെയ്തു. ഇതില്‍ വൈരാഗ്യം ഉണ്ടായ ജോണ്‍സണ്‍ 11 ന് രാത്രി 9 മണിയോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തുകയും അകത്തുള്ള സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാന മുറിയിലിരിക്കുകയായിരുന്ന ജോണ്‍സനെ ചാക്കോ ചുറ്റിക കൊണ്ട് തലയ്ക്ക് പിന്നില്‍ ഇടിക്കുകയും മറിഞ്ഞു വീണപ്പോള്‍ ചെവിയുടെ ഭാഗത്തും ഇടിച്ചു.
ജോണ്‍സനെ കൊലപ്പെടുന്നത് ചാക്കോയുടെ ഭാര്യയും മാതാവും കാണാനിടയായി. കുഴഞ്ഞു വീണ മാതാവിനെ ചാക്കോയും ഭാര്യയും ചേര്‍ന്ന് ഈരാറ്റുപേട്ടയിലെ പി.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലുള്ള വീട്ടില്‍ എത്തിച്ച ശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി പുലര്‍ച്ചെ മൂന്ന് മണിയോടെ ജോണ്‍സന്റെ മൃതദേഹം പാസ്റ്റിക് കയര്‍ കെട്ടി വലിച്ച് ജീപ്പില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിജനമായ ഇരുമാപ്രായിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം സഹോദരന്റെ വീട്ടിലെത്തി മാതാവിന്റെ മൃതസംസ്‌കാര ചടങ്ങിലും പങ്കെടുത്തു.
മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തില്‍ 11ന് രാത്രി ഓട്ടോറിക്ഷയില്‍ ജോണ്‍സന്‍ മൂന്നിലവില്‍ വന്നിറങ്ങിയതായും രാത്രി വീട്ടില്‍ വഴക്കുണ്ടായതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാക്കോയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വ്യക്തമാക്കുന്നത്. മൂന്നിലവിലെ വാടക വീട്ടില്‍ നിന്നും രക്തക്കറകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാക്കോയെ നാളെ കോടതിയില്‍ ഹാജരാക്കും
കോട്ടയം പോലീസ് മേധാവി ജയദേവിന്റെ നേതൃത്വത്തില്‍ നേരിട്ടായിരുന്നു അനോഷണം. പാലാ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, മേലുകാവ് എസ്‌ഐ ലെബിമോന്‍, നൗഷാദ്, സുനില്‍, പാലാ എസ്‌ഐ ഹാഷിം, തോമസ് സേവ്യര്‍, അരുണ്‍ചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.