പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ പ്രദേശത്ത് വീശിയടിക്കുന്ന കാറ്റിന് ഇപ്പോള്‍ നാടന്‍ ശര്‍ക്കരയുടെ സുഗന്ധമാണ്. റോഡിനോട് ചേര്‍ന്നുള്ള കരിന്പിന്‍ തോട്ടത്തിലെ ശര്‍ക്കര നിര്‍മാണശാലയില്‍ ആവശ്യക്കാര്‍ക്ക് വേണ്ടത്ര ലഭിക്കാത്തവിധം തിരക്കാണ്. അത്രയ്ക്കു പ്രസിദ്ധമാണു ചേര്‍പ്പുങ്കല്‍ ശര്‍ക്കരയുടെ രുചി. ഒരു തവണ വാങ്ങിയവര്‍ വീണ്ടും എത്തുന്നതും ശര്‍ക്കരയുടെ ഗുണംകൊണ്ട് കൂടിയാണ്
കരിന്പിന്‍ തോട്ടത്തിനു നടുവില്‍ കെട്ടിയുയര്‍ത്തിയ ഷെഡിലാണ് ശര്‍ക്കര തയാറാക്കുന്നത്. ചേര്‍പ്പുങ്കല്‍ മൂന്നുപീടികയ്ക്കല്‍ തോമസ് ജോസഫിന്റെ മേല്‍നോട്ടത്തില്‍ സഹോദര പുത്രന്മാരായ ജോസ് ജോസഫ്, ഫ്രാന്‍സിസ് ജോസഫ്, ജോര്‍ജുകുട്ടി തോമസ് എന്നിവരാണു വര്‍ഷങ്ങളായി കരിന്പുകൃഷിയും ശര്‍ക്കര നിര്‍മാണവും നടത്തുന്നത്. സ്വന്തമായുള്ള രണ്ടേക്കര്‍ സ്ഥലത്താണു കരിന്പുകൃഷി. ഇവിടെ വിളയുന്ന കരിന്പ് മാത്രമാണ് ശര്‍ക്കര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതാണ് ഇവിടത്തെ ശര്‍ക്കരയുടെ പ്രത്യേകത.
200 ലിറ്ററോളം കരിമ്പിന് നീരം മൂന്ന് മൂന്നു മണിക്കൂറോളം തിളപ്പിച്ചുകുറുക്കിയാണ് ശര്‍ക്കര തയാറാക്കുന്നത്. 35 കിലോയ്രോളം ശര്‍ക്കര ഇതില്‍ നിന്നും ലഭിക്കും. കണക്കില്‍ ദിവസത്തില്‍ നാലു കൂട്ടുകളിലായി 140 കിലോഗ്രാം നാടന്‍ ശര്‍ക്കരയാണ് ഇവിടെ തയാറാക്കുന്നത്.
നാടന്‍ ശര്‍ക്കരയും ജീരക ശര്‍ക്കരയുമാണ് ഇവിടെ ഉണ്ടാക്കുന്നത്. നാടന്‍ ശര്‍ക്കരയുടെ മൂന്നിലൊന്നു വലുപ്പത്തിലാണു ജീരക ശര്‍ക്കര ഉണ്ടാക്കുക. നിര്‍മാണ ശാലയിലേക്കു നേരിട്ട് എത്തിയാണ് ആളുകള്‍ ശര്‍ക്കര വാങ്ങിക്കൊണ്ടു പോകുന്നത്.
നാടന്‍ ശര്‍ക്കരയ്ക്ക് 180 രൂപയും ജീരക ശര്‍ക്കരയ്ക്ക് 200 രൂപയുമാണു വില. അറിഞ്ഞുകേട്ട് നിരവദി പേരെത്തുന്നതോടെ എല്ലാവര്‍ക്കും വേണ്ടത്ര നല്‍കാനാവുന്നില്ലെന്നതാണ് അവസ്ഥ.