ഈരാറ്റുപേട്ട പനച്ചികപ്പാറ റോഡ് ടാറിംഗ് ആരംഭിച്ചതിനൊപ്പം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം വാഹന യാത്രക്കാരെ വലച്ചു. ഇതു വഴിയുള്ള ഗതാഗത നിയന്ത്രണം സംബന്ധിച്ച് വേണ്ടത്ര മുന്നറിയിപ്പുകൾ നല്കാതിരുന്നതാണ് യാത്രക്കാരെ വലച്ചത്.
ഇന്നലെ രാത്രി വൈകിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങൾക്ക് നല്കിയത്. ഇതു മൂലം ഏതാനും പേർ മാത്രമാണ് ഗതാഗത നിയന്ത്രണം സംബന്ധിച്ച് അറിഞ്ഞത്. പൂഞ്ഞാറ് നിന്നും വെട്ടിപറമ്പ് വഴിയും പനച്ചിക പാറയിൽ നിന്നും കാവും കടവ് വഴിയുമാണ് 2 ദിവസത്തേക്ക് ഗതാഗതം തിരിച്ചുവിട്ടിരുന്നത്.
എന്നാൽ പൂഞ്ഞാർ പള്ളി വാതിൽ ജംഗ്‌ഷനിലോ പനച്ചിക പാറയിലോ ഗതാഗതം തിരിച്ചുവിട്ടത് സംബന്ധിച്ച അറിയിപ്പ് നല്കിയിരുന്നില്ല. മറ്റക്കാടിന് സമീപം റോഡിന് കുറുകെ റിബൺ വലിച്ചു കെട്ടി ഗതാഗതം നിരോധിക്കുകയും ചെയ്തു. ഇതോടെ ഇതുവഴി എത്തിയ വാഹനങ്ങൾ കുടുങ്ങി. കൂടുതൽ വാഹനങ്ങളെത്തിയതോടെ ഒരു വശത്തെ റിബൺ ഒഴിവാക്കി വാഹനം കടത്തി വിടേണ്ടി വന്നു.
അതേ സമയം എം ഇ എസ് ജംഗ്‌ഷനിൽ റോഡ് ബ്ളോക്ക് ചെയ്ത് വാഹനം വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.