Latest News
Loading...

ഐപി ബ്ലോക്കില്‍ മിന്നല്‍ ഉദ്ഘാടനം; ലീഗ്-സിപിഎം അവിഹിത ബന്ധമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ


ഈരാറ്റുപേട്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അപ്രതീക്ഷിത ഉദ്ഘാടനത്തിന് ഒപ്പം സിപിഎമ്മിനും ലീഗിനുമെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ. മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്താനിരുന്നത് ഒഴിവാക്കേണ്ടി വന്നതിന് പിന്നില്‍ ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റിയും നഗരസഭ ഭരിക്കുന്ന ലീഗുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരുവരും തമ്മിലുളള കൂട്ടുകെട്ട് നഗരസഭാ വികസനത്തെ ബാധിക്കുമെന്നും എംഎല്‍എ പറഞ്ഞു. 

എംഎല്‍എ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് ഐപി ബ്ലോക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജനുവരിയില്‍ ആരോഗ്യവകുപ്പ് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് മന്ത്രി വരുന്നതിനോട് താത്പര്യമില്ലാത്തതാണ് പ്രശ്‌നമെന്ന് മനസിലായെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്താല്‍ മതിയെന്നാണ് നഗരസഭയ്ക്കും സിപിഎമ്മിനും അഭിപ്രായമുള്ളതെന്ന് പിസി ജോര്‍ജ്ജ് പക്ഷക്കാരനായ പിഎച്ച് ഹസീബും പറഞ്ഞു. 



ഇന്ന് ആശുപത്രി വികസന സമിതിയിലായിരുന്നു പിസി ജോര്‍ജ്ജ് മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നതായി വ്യക്തമാക്കിയത്. എന്നാല്‍ ലോക്കല്‍ സെക്രട്ടറി എതിര്‍ക്കുകയായിരുന്നു. വികസന സമിതിയോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല. പിസി ജോര്‍ജ്ജ് വിരുദ്ധതയ്ക്ക് വേണ്ടി അവിഹിത കൂട്ടുകെട്ട് നടത്തുകയാണ്. ഈരാറ്റുപേട്ടയ്ക്ക് താലൂക്കാശുപത്രി വേണ്ടെന്നാണ് നിലപാടെങ്കില്‍ പൂഞ്ഞാര്‍ തെക്കേക്കര ആശുപത്രിയ്ക്കാവും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. 

സമ്മേളനത്തിനൊടുവില്‍ ഇനി താമസിപ്പിക്കരുതെന്നും ഉദ്ഘാടനം നടത്തണമെന്നും പിഎച്ച് ഹസീബ് ആവശ്യപ്പെടുകയായിരുന്നു. നടത്തിയേക്കാമെന്ന് പിസി ജോര്‍ജ്ജും പ്രതികരിച്ചു.  യോഗത്തില്‍ നഗരസഭാ ചെയര്‍മാനും ഭരണസമിതി കൗണ്‍സിലര്‍മാരും രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തില്ല. അതേസമയം പിസി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന പിഎച്ച് ഹസീബ്, ജോസ് വള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.