Latest News
Loading...

മേല്‍ക്കൂരമാറ്റാന്‍ ഷീറ്റ് പൊളിച്ചു; അപ്രതീക്ഷിത മഴയില്‍ നാശനഷ്ടം


ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ മഴപെയ്ത് നാശം. മേലുകാവിന് സമീപം ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ മേല്‍ക്കൂര പൊളിച്ചെങ്കിലും മഴപെയ്യുമെന്ന കരുതലെടുക്കാതിരുന്നതാണ് വിനയായത്. മുറികളിലെ മരുന്നുകളും വിവിധ സാമഗ്രികളും ഫര്‍ണിച്ചറുകളും അടക്കം മഴവെള്ളം വീണ് കുതിര്‍ന്നു. 

ഒപി വിഭാഗം, ഫാര്‍മസി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറി എന്നിവയുടെ മേല്‍ക്കൂരകള്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് പൊളിച്ചത്. കരാര്‍ നല്‍കിയ നടത്തിയ പണികളില്‍ മഴ പെയ്‌തേക്കുമെന്ന് കരുതലെടുത്ത് പടുതകൊണ്ട് മൂടാതെയാണ് പണികള്‍ അവസാനിപ്പിച്ചത്. വൈകുന്നേരം അഞ്ചരയോടെ ശക്തമായ മഴയാണ് മേഖലയില്‍ പെയ്തത്. 



ഏഴുമണിയോടെയാണ് പടുത എത്തിച്ച് മൂടാനുള്ള ശ്രമങ്ങള്‍ നടത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും സഹായിച്ചു. മുറികളില്‍ പിവിസി സീലിംഗ് നടത്തിയിരുന്നത് മഴവെള്ളം കെട്ടിനിന്നശേഷം മുറികളിലേയ്ക്ക് തകര്‍ന്നുവീണു. മുറികള്‍ ചെളിനിറഞ്ഞ അവസ്ഥയിലുമാണ്. ഓപ്പണ്‍ ഷെല്‍ഫുകളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ നനഞ്ഞുകുതിര്‍ന്നു. മുറികളിലെ 2 എയര്‍കണ്ടീഷനുകളിലും മഴവെള്ളം വീണിട്ടുണ്ട്. 




ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‌ചെയറുകളും മറ്റ് ഉപകരണങ്ങളും മഴയില്‍ കുതര്‍ന്നു. മുറിയിലെ വയറിംഗ്, ഇലക്ട്രിക് ഉപകരണങ്ങളിലും വെള്ളംകയറി. ഫാര്‍മസിയും ഒപി റൂമും നനഞ്ഞതോടെ ദിവസേന ഇരുനൂറിലധികം രോഗികളെത്തുന്ന ഒപിയില്‍ മരുന്നു നല്‍കാനാവാത്ത സാഹചര്യമാണ്. 



ഇന്നുരാവിലെയാണ് മറ്റ് കെട്ടിടങ്ങളിലേയ്ക്ക് മരുന്നുകളും മാറ്റി നീക്കിയത്. നനഞ്ഞ മരുന്നുപാക്കറ്റുകള്‍ മുറികളില്‍ ഫാന്‍ ഇട്ടശേഷം ഉണക്കാന്‍ വെച്ചിരിക്കുകയാണ്. കരാറുകാരന്റെയും മെഡിക്കല്‍ ഓഫീസറുടെയും അനാസ്ഥയാണ് നാശനഷ്ടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗ്‌ളൗസുകളും ഐവി ഫ്‌ളൂഡിയ് ബോട്ടിലുകളും മാത്രമേ നനഞ്ഞിട്ടുള്ളൂ എന്നാണ് അധികൃതരുടെ വിശദീകരണം.