പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് വില 99.26 രൂപയായും ഉയര്‍ന്നു. അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. മൂന്ന് രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. മെയ് 15ന് വില വര്‍ധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.  ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയായും വര്‍ദ്ധിച്ചു. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 108.74 രൂപയായും ഡീസലിന് 95.13 രൂപയായും ഉയര്‍ന്നു. മുംബയില്‍ പെട്രോള്‍ വില 106.68 രൂപയിലെത്തി. ഡീസല്‍ 93.14 രൂപയായി. ചെന്നൈയിലും കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില 103.67 രൂപയായും ഡീസല്‍ വില 95.25 രൂപയായും ഉയര്‍ന്നു.


രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്ടം കുതിച്ചുയരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ദ്ധന അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 



ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിലും വര്‍ധനവുണ്ടായേക്കാം. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 2022 മുതല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ വലിയതോതില്‍ മരവിപ്പിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. യുദ്ധം അനന്തമായി നീളുന്നതിനാല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ