കേന്ദ്രസർക്കാർ പാർലമെൻറ് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ് എം നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോർഡോ സമാന സ്വഭാവത്തിലുള്ള സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാൻ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
ഈ ദുർസ്ഥിതിയെ മറികടക്കാൻ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തിൽ ചട്ടം ഉൾപ്പെടുത്തിയപ്പോൾ അതിനെ കേരള കോൺഗ്രസ് എം സ്വാഗതം ചെയ്തു.അത് ഭരണഘടനയുടെ അന്തസത്തയോടുള്ള പാർട്ടിയുടെ ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു.അതുപോലെതന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വഖഫ് ബോർഡിലേക്ക് ഇതര മതസ്ഥരെ തിരുകി കയറ്റാനുള്ള നിർദ്ദേശം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കൈകടത്തലാണെന്ന നിലപാടാണ് കേരള കോൺഗ്രസ് എം സ്വീകരിച്ചത്.നാളെ ദേവസ്വം ബോർഡുകളിലേക്കും, ക്രൈസ്തവ സ്ഥാപനങ്ങളുടെ നടത്തിപ്പു സംവിധാനങ്ങളിലേക്കും ഇത് ആവർത്തിക്കപ്പെടാമെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിൻ്റെ ആ നിർദേശത്തെ കേരള കോൺഗ്രസ് എം എതിർത്തത്.
മുനമ്പം നിവാസികൾക്ക് നീതി ലഭിക്കുന്ന ഏതൊരു നീക്കത്തിലും കേരള കോൺഗ്രസ് എം പൂർണ്ണ പിന്തുണ നൽകും.വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് കെ സി ബി സിയും സി ബി സി ഐയും ഉന്നയിച്ച ആശങ്കകൾക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസ് എം കുറവലങ്ങാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം പാറ്റാനി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുന്നൂറോളം മുതിർന്ന കേരള കോൺഗ്രസ് എം പ്രവർത്തകരെയും നേതാക്കളെയും ജോസ് കെ മാണി പൊന്നാട ചാർത്തി ആദരിച്ചു.
കേരള കോൺഗ്രസ് (എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡൻ്റ് സിബി മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പി.സി കുര്യൻ ആമുഖ പ്രഭാഷണം നടത്തി.
യോഗത്തിൽ കേരള കോൺഗ്രസ് (എം)ഓഫീസ് ഇൻ ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്എംഎൽ എ, ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലിൽ, നിർമ്മല ജിമ്മി, തോമസ് കീപ്പുറം, ബ്രൈറ്റ് വട്ടനിരപ്പേൽ, തോമസ് കല്ലുവേലിൽ,പി.ജെ. സിറിയക്ക് പൈനാപ്പള്ളിൽ, ബിബിൻ വെട്ടിയാനിക്കൽ, ജോബിൻ കൂനൻമാക്കീൽ, വിനു കുര്യൻ, ഡാർളി ജോജി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments