"ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത്" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ തല വാഹന പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. ഫെബ്രുവരി 20 മുതൽ 28 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ജാഥ. നടക്കൽ അമാൻ ജംഗ്ഷനിൽ പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും നിയമംമൂലം നിരോധിച്ചിരിക്കുന്നതാണ്. എന്നാൽ മയക്കുമരുന്നുകളും രാസലഹരികളും നിത്യോപയോഗ വസ്തുകൾ പോലെ യഥേഷ്ടം ലഭ്യമാണ്. ഭരണകൂടത്തിന്റെയും നിയമ-പോലീസ് സംവിധാനങ്ങളുടെയും പിന്തുണയോടെ വളർന്നു പന്തലിച്ചിരിക്കുന്ന മാഫിയയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. മദ്യലോബിയുടെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന ഏജൻസി ആയി സർക്കാർ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വൽക്കരണം, ക്രൂരമായ കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്യാർത്ഥികൾക്കിടയിലെ വയലൻസ്, പെൺകുട്ടികളെ കുരുക്കുന്ന സെക്സ് റാക്കറ്റുകൾ, ആത്മഹത്യകൾ തുടങ്ങിയവ സമൂഹത്തിൽ വർദ്ധിക്കുന്നതിന് പിന്നിൽ ലഹരിയുടെ വ്യാപനമാണ്.
ഭയാനകമായ ഈ സാമൂഹിക സാഹചര്യത്തിന് കാരണമായ ലഹരി മാഫിയയെ നിയമപരമായും കാര്യക്ഷമമായി നേരിടുന്നതിന് ഭരണകൂടം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ഇടപെടലുകൾ കേവല ബോധവൽക്കരണത്തിലും ലഹരി മാഫിയിലെ ഏറ്റവും താഴെകണ്ണികളായ കാരിയറിൽ മാത്രം ഒതുങ്ങുന്ന കേസുകളായി അവസാനിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ സ്വൈര്യ ജീവിതവും പുരോഗതിയും തലമുറകളുടെ ഭാവിയും ഇല്ലാതാക്കുന്ന ലഹരി മാഫിയക്കെതിരെ സർക്കാരിന്റെ കാര്യക്ഷമമായി ഇടപെടൽ ആവശ്യപ്പെട്ടാണ് പാർട്ടി ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാരക്കാട്, പത്താഴപ്പടി, നടക്കൽ, സെൻട്രൽ ജംഗ്ഷൻ, തെക്കേക്കര, വട്ടക്കയം, കടുവാമുഴി എന്നിവിടങ്ങളിൽ കോർണർ മീറ്റിംഗുകൾ നടത്തി വൈകുന്നേരം ഏഴിന് മുട്ടംകവലയിൽ സമാപിച്ചു. സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, സാമൂഹ്യ പ്രവർത്തകൻ ഒ.ഡി. കുര്യാക്കോസ്, യൂസുഫ് ഹിബ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
മാഹിൻ തേവരുപാറ, റഷീദ് വടയാർ, ഷഹീർ കരുണ, ബഷീർ കുന്നുംപുറത്ത്, നോബിൾ ജോസഫ്, ഫിർദൌസ് റഷീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments