സമത്വത്തിനായുള്ള പോരാട്ട വഴികളിൽ ഈടുറ്റ സ്മാരകമായി വൈക്കത്തിൻ്റെ മണ്ണിൽ തന്തൈ പെരിയാറിൻ്റെ പേരിൽ നവീകരിച്ച സ്മാരകവും ഗ്രന്ഥാലയവും നാടിനു സമർപ്പിച്ചു. വൈക്കം സത്യാഗ്രഹ സമര നായകരിലൊരാളായിരുന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ എന്ന പെരിയാറുടെ പേരിൽ വൈക്കം വലിയ കവലയിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ച സ്മാരകത്തിൻ്റെ നവീകരണം പൂർത്തിയാക്കിയതിൻ്റെയും ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനം കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. ഇ. വി. രാമസാമി നായ്ക്കരുടെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് മ്യൂസിയവും ഗ്രന്ഥാലയവും തുറന്നു കൊടുത്തത്.
മുഖ്യ കവാടത്തിൽ സഹകരണ -ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലു , ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി എം.പി. സ്വാമിനാഥൻ, ദ്രാവിഡ കഴകം നേതാവ് കെ.വീരമണി, ഡി. സി. കെ. നേതാവ് തിരുമാ വളവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിമാരെ സ്വീകരിച്ചു.
എ.എസ്. പനീർ ശെൽവം എഴുതിയ 'കരുണാനിധി എ ലൈഫ്' അടക്കമുള്ള പുസ്തകങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
മന്ദിര ഉദ്ഘാടനശേഷം കുറേ ദൂരം നടന്ന എം.കെ. സ്റ്റാലിൻ വഴിയോരത്ത് തടിച്ചു കൂടിയ നാട്ടുകാരെ അഭിവാദ്യം ചെയ്തു. തുടർന്ന് വാഹനത്തിൽ വൈക്കം ബീച്ചിലെ ഉദ്ഘാടന വേദിയിലേക്കെത്തിയ ഇരു മുഖ്യമന്ത്രിമാരെയും വൻ കരഘോഷത്തോടെയാണ് വരവേറ്റത്.
ഫ്രാൻസിസ് ജോർജ് എം. പി., സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ,പി.ഡബ്ല്യു.ഡി. സെക്രട്ടറി മാങ്കത്രം ശർമ ,സബ് കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി. എം ബീനാ പി. ആനന്ദ്, തമിഴ്നാട് എന്നിവരും വിശിഷ്ടാതിഥികളെ സ്വീകരിക്കാനെത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments