Latest News
Loading...

റോബിൻ ബസിന് അനുമതി രണ്ടാഴ്ച കൂടി നീട്ടി



മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം.  അതിനിടെ ബസിനെതിരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേരളവും തമിഴ്നാടും നടപടി എടുക്കുന്നത് കോടതി തടഞ്ഞു. 




മോട്ടോർ വാഹന വകുപ്പ്‌ അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ചു ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കാനെടുത്തത്. 2023 മെയ് മാസത്തിൽ നിലവിൽ വന്ന ഓൾ ഇന്ത്യാ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

ഹർജിയിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവിൽ അനുവാദം നൽകിയിരുന്നു. പെർമിറ്റ് ചട്ടലംഘനമുണ്ടായാൽ പിഴ ഈടാക്കി വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നൽകിയിരുന്നു. മറ്റ് ചില ഹർജിക്കാരുടെ വാഹനങ്ങൾക്ക് പിഴ ഇട്ട നടപടിയും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments