Latest News
Loading...

ഇടുക്കി അണക്കെട്ട് തുറന്നു.

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോൾ. 2383.53 ആണ് നിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 


 

 50 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച് ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടും. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാന്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി. മുല്ലപ്പെരിയാല്‍ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറില്‍ വാണിംഗ് ലെവലിന് താഴെയാണ് നിലവിൽ ജലനിരപ്പ്. അതിനാൽ ഡാം തുറന്നാലും അപകട സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി അറിയിച്ചു. 


ഡാം തുറക്കുമ്പോള്‍  മുൻകരുതലുകള്‍ ഏര്‍പെടുത്തുന്നതിന്‍റെ ഭാഗമായി മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു.  ഡാം തുറക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായേക്കാവുന്ന  ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു







Post a Comment

0 Comments