Latest News
Loading...

പുതു തലമുറയ്ക്ക് പകർന്ന് പാലാ കത്തീഡ്രലിലെ " പുത്തൻ പാന സംഘം " 46-ാം വർഷത്തിലേക്ക്.

പാലാ: പാലാ സെ. തോമസ് കത്തീഡ്രൽ ഇടവകയിൽ ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് ശേഷം നടത്തുന്ന പാന വായന 46  വർഷത്തിലേക്ക് കടക്കുന്നു. യേശുവിൻ്റെ ജനനം മുതൽ മരണവും ഉത്ഥാനവും വരെയുള്ള ചരിത്ര സംഭവങ്ങളാണ് ജർമ്മൻകാരനായ അർണോസ് പാതിരി തയ്യാർ ചെയ്ത പുത്തൻ പാനയിൽ പ്രതിപാദിച്ചിട്ടുള്ളത്. 

പതിനേഴാം നൂറ്റാണ്ടിൽ ഈശോസഭാ വൈദികനായിരുന്ന അർണോസ് കേരളത്തിലെത്തി തൃശൂരിനടുത്ത് താമസിച്ച് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ പുത്തൻ പാന ജ്ഞാനപ്പാനയുടെ രീതിയിലും ദ്രുത കാകളി വൃത്തത്തിലുമാണ്. ദു:ഖവെള്ളിയുടെ ശോക സാന്ദ്രമായ അന്തരീക്ഷത്തിൽ പാലാകത്തീഡ്രലിലെ പുത്തൻ പാന സംഘം പാടുന്ന സങ്കടങ്ങളുടേയും വേദനകളുടേയും മേൽ അനുതാപത്തിൻ്റെ ആർദ്രത ചേർക്കുന്ന പുത്തൻ പാനയിലെ പന്ത്രണ്ടാം പാതം കഴിഞ്ഞ 44 വർഷമായി പാലായിലും പരിസരത്തുമുള്ള ക്രൈസ്തവ വിശ്വാസികളുടെ ആത്മാവിൽ നിറയുന്നു.



കുരിശിൽ നിന്നും ഇറക്കിയ യേശുവിൻ്റെ ശരീരം മടിയിൽ കിടത്തി അമ്മയായ പരിശുദ്ധ മറിയം നടത്തുന്ന വിലാപo പന്ത്രണ്ടാം പാദം ഏതൊരാളിൻ്റെയും കരളലിയിക്കാൻ പോന്നതാണ്. 1500-ൽ പരം വരികളിലായി അർണോസ് പാതിരി എഴുതിയ ഈ കൃതി ലക്ഷണമൊത്തൊരു വിലാപകാവ്യമെന്നതിലുപരി മലയാള ഭാഷയ്ക്ക് വലിയ മുതൽകൂട്ടുമാണ്. ദുഃഖവെള്ളിയാഴ്ച്ച ദേവാലയത്തിൽ നടക്കുന്ന പീഢാനുഭവ ശുശ്രൂഷകൾക്ക് ശേഷമാണ് പാനവായന ആരംഭിക്കുന്നത്. വ്രതശുദ്ധിയോടും നോമ്പു നോറ്റും പ്രാർത്ഥിച്ചുമാണ് വായനാ സംഘം ഒരുങ്ങുക.


പുത്തൻ പാനയെന്ന അമൂല്യ കൃതിയുടെ തനിമയും ഈണവും വായനയിലൂടെ കാത്തു സൂക്ഷിക്കുകയും പുതുതലമുറയ്ക്ക് അതു പകർന്നു നൽകുകയുമാണ് പാനപാരായണ സംഘത്തിൻ്റെ ലക്ഷ്യം. ദുഃഖവെള്ളിയിലെ ഭക്തിയാധിഷ്ഠിതമായ ഒരു ആചരണം കൂടിയാണ് പാന വായന. റവ.ഫാ.മാത്യു മoത്തിക്കുന്നേൽ പള്ളി വികാരിയായിരുന്ന കാലത്താണ്  പാന വായനാ സംഘത്തിന് തുടക്കം കുറിച്ചത്. ഇടവകാംഗമായ ആവിമൂട്ടിൽ എം.യു കുര്യൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പാന സംഘം വായന ഒരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു. ആരംഭകാലത്തെ മുതിർന്ന അംഗങ്ങളിൽ പലരും മൺമറഞ്ഞു പോയെങ്കിലും ഓരോ വർഷവും പുതുതലമുറ സംഘത്തിൽ ചേരുന്നുമുണ്ട്.

ആരംഭകാല സംഘാഗം എo. യു.കുര്യൻ്റെ പുത്രൻ എ. കെ.ഷാജിയും പാലാ കുന്നുംപുറത്ത് തോമസ് ആൻ്റ്ണിയുമാണ് പാന വായനാ സംഘത്തിന് നേതൃത്വം നൽകുന്നത്. മുതിർന്നവരും, വൈദികരും, വൈദിക വിദ്യാർത്ഥികളും, ജീവനക്കാരും, യുവാക്കളും ഉൾപ്പെടെ അൻപത് പേർ അടങ്ങുന്നതാണ് ഇന്നത്തെ വായനാ സംഘം. സുറിയാനി സംഗീതത്തിൻ്റെ സ്വധീനം കോട്ടയം പ്രദേശത്തുള്ളവരുടെ പാന വായനയിൽ പ്രകടമാണ്.1952-ൽ ആൻഡ്രൂ ബേക്ക് എന്ന വിദേശ മിഷനറി കോട്ടയത്തു വച്ച് റിക്കാർഡു ചെയ്തിട്ടുള്ള പാനപാട്ടിലും ഈ ഈണ പ്രത്യേകത തെളിഞ്ഞു കാണാം. പാന വായന കണ്ടറിയുവാനും പഠിക്കുവാനും കേൾക്കുവാനും ഓരോ വർഷവും പുതുതലമുറക്കാർ കൂട്ടമായി എത്തിച്ചേരുന്നു മുണ്ട്. ദു:വെള്ളിയാഴ്ച വൈകിട്ട് 6.30ന് പാന വായനാ സംഘം കുന്നുംപുറത്ത് തോമസ് ആൻ്റ്ണിയുടെ ഭവനത്തിൽ ഒത്തുചേരും.പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി റെക്ടർ റവ.ഫാ.തോമസ് പാറയിൽ സന്ദേശം നൽകും.


Post a Comment

0 Comments