ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് അവിശ്വാസത്തിലൂടെ പുറത്ത്. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ജോസുകുട്ടി അമ്പലമറ്റത്തെയാണ് യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. എല്‍ഡിഎഫ് സ്വതന്ത്രരായി വിജയിച്ച 2 അംഗങ്ങളുടെ വോട്ട് നേടിയാണ് അവിശ്വാസം പാസായത്. യുഡിഎഫ് 6, എല്‍ഡിഎഫ് 6, ബിജെപി 1 എന്നിങ്ങനെയാണ് ഭരണങ്ങാനത്തെ കക്ഷിനില. സിപിഎം 1, കേരള കോണ്‍ഗ്രസ് 2, സിപിഐ 1, 2 സ്വതന്ത്രർ എന്നിങ്ങനെയാണ് എല്ഡിഎഫിലെ കക്ഷിനില. കോണ്‍ഗ്രസ് അംഗമായ ലിസി സണ്ണി പ്രസിഡന്റും ജോസുകുട്ടി വൈസ് പ്രസിഡന്റുമായിട്ടായിരുന്നു ഭരണം. എല്‍ഡിഎഫില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്. 12-ാം വാര്‍ഡ് പ്രതിനിധി വിനോദ് വേരനാനി, 13-ാം വാര്‍ഡ് പ്രതിനിധി എല്‍സമ്മ ജോര്‍ജ്ജുകുട്ടി എന്നിവരാണ് എല്‍ഡിഎഫില്‍ നിന്നും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇതോടെ നാലിനെതിരെ 8 വോട്ടുകള്‍ക്ക് അവിശ്വാസം പാസായി. ബിജെപി അംഗം ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല.
ഭരണങ്ങാനം പഞ്ചായത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രാതിനിധ്.ം അവസാനിച്ചതായി യുഡിഎഫ് ചെയര്‍മാന്‍ ടോമി പൊരിയത്ത് പറഞ്ഞു. ഭരണങ്ങാനം സഹകരണബാങ്കില്‍ ജോസ് പക്ഷത്തിനെതിരെ അവിശ്വാസം നല്കിയിരുന്നു. അവിടെ അവിശ്വാസത്തെ നേരിടാന്‍പോലും ജോസ് കെ മാണി വിഭാഗം തയാറായില്ല. ചൂണ്ടച്ചേരി സഹകരണബാങ്കിലും അവിശ്വാസ നോട്ടീസ് നല്കിയിട്ടുണ്ട്. ഇതോടെ ഭരണങ്ങാനം മേഖലയില്‍ എല്‍ഡിഎഫിനോ ജോസ് കെ മാണി പക്ഷത്തിനോ യാതൊരു പാര്‍ലമെന്ററി സ്ഥാനമാനങ്ങളും ഇല്ലെന്നാകുകയാണെന്ന് ടോമി പൊരിയത്ത് പറഞ്ഞു.
രാഷ്ട്രീയം നോക്കാതെ ആത്മാര്‍ത്ഥമായാണ് താന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ചതെന്ന് ജോസുകുട്ടി പറഞ്ഞു. അവിശ്വാസപ്രമേയത്തില്‍ താന്‍ മോശമായി പെരുമാറിയെന്ന പ്രയോഗം തന്നെ വേദനിപ്പിച്ചു. കര്‍ഷകര്‍ക്കൊപ്പം ഇനിയും ഉണ്ടകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പക്ഷത്ത് നിന്നും മല്‍സരിച്ച് വിജയിച്ച ശേഷം അധികാരത്തിന് വേണ്ടിയാണ് 2 അംഗങ്ങള്‍ കാലുവാരിത്തരം കാണിച്ചതെന്ന് സിപിഐ അംഗം അനു പറഞ്ഞു.
വാര്‍ഡില്‍ ബിഎംബിസി ടാറിംഗിന് മാണി സി കാപ്പന്‍ എംഎല്‍എ അനുവദിച്ച തുക, ജോസ് കെ മാണി വിഭാഗം ഇല്ലാതാക്കിയെന്ന് വിനോദ് വേരനാനി പറഞ്ഞു. ഇളംതോട്ടം കുടിവെള്ളപദ്ധതി പാലായിലെ കൗണ്‍സിലറെ ഉപയോഗിച്ച് കൊണ്ട് കുളംകുത്തി നശിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഇടപെട്ട് മറ്റൈാരു കുടിവെള്ള പദ്ധതി പാതിവഴിയിലാക്കുകയും കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വികസനപദ്ദതികള്‍ തയുന്ന മാണി ഗ്രൂപ്പിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെയാണ് താന്‍ അവിശ്വാസവോട്ടിലൂടെ പ്രതികരിച്ചതെന്നും വിനോദ് വേരനാനി പറഞ്ഞു.
0 Comments