Latest News
Loading...

കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍


കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാണക്കാരി  Angel Used Car  ഷോറൂമില്‍ നിന്നും കാര്‍ മോഷ്ടിച്ച കേസിലെ പ്രതി തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മാന്നുള്ളില്‍ വീട്ടില്‍ ജോസ് (ലാലു-64)  കുറവിലങ്ങാട് പോലീസിന്റെ പിടിയിലായി.  അടുത്ത കാലത്ത് കോട്ടയം ജില്ലയില്‍ രാമപുരം, വൈക്കം, ഏറ്റുമാനൂര്‍, എന്നീ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ നിരവധി കേസുകള്‍ ഉള്ളതാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത പ്രതി ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിച്ച് ആളുകള്‍ക്ക് തിരിച്ചറിയാന്‍ അവസരം നല്‍കാതെയാണ് മോഷണം നടത്തി വന്നിരുന്നത്.


 2022 ജനുവരി 10 ന് രാത്രി കാണക്കാരി ഭാഗത്തുള്ള Used Car Showroom ല്‍ വാഹനം വാങ്ങാനെന്ന വ്യാജേന എത്തി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിക്കുകയും ഷോറൂമിന്റെ രൂപരേഖ മനസ്സിലാക്കിയ ശേഷം രാത്രി  ഷോറൂം അടച്ച് ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി ഷോറൂമിന്റെ മുന്‍വശം ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്ത് കോമ്പൌണ്ടിനുള്ളില്‍ കയറി, ഷട്ടറിന്റെ താഴ് പൊട്ടിച്ച ശേഷം ഷോറൂമിന്റെ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് ഷോറൂമിനുള്ളില്‍ കയറി ഓഫീസ് ക്യാബിന്റെ ഡോര്‍ പൊളിച്ച് ക്യാബിനുള്ളിലെ  മേശയ്കുള്ളില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ എടുത്ത് പുറത്തിറങ്ങി   മാരുതി സ്വിഫ്റ്റ് കാര്‍ മോഷ്ടിച്ചെടുത്ത് ഓടിച്ചു പോകുകയായിരുന്നു. 


മോഷ്ടിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പതിപ്പിച്ച നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരവേയാണ് 13.03.2022 തീയതി കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതിയെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരക്കേറിയ ആശുപത്രികളുടേയും മറ്റും പാര്‍ക്കിംഗ് ഏരിയാകളില്‍ ഒളിപ്പിക്കുന്നതും പിന്നീട് ഈ വാഹനങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് മലഞ്ചരക്ക്  കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. പണത്തിന് അത്യാവശ്യം വരുമ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും പുലര്‍ച്ചെ എത്തുന്ന ബസ്സുകളുടെ സമീപത്ത് കാറുമായെത്തി ടാക്‌സിയായി ഓടുന്ന പതിവും പ്രതിക്കുണ്ട്. 


കേരളത്തിലെ വിവധ പോലീസ് സ്റ്റേഷനുകളിലും, തമിഴ് നാട്ടിലും അടക്കം 25 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ എറണാകുളം ചേരാനല്ലൂരില്‍ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസില്‍ മട്ടാഞ്ചേരി ജയിലില്‍ കഴിഞ്ഞു വരവേ അടുത്ത കാലത്ത് ജാമ്യത്തിലിറങ്ങി ഉടന്‍ തന്നെയാണ് കാണക്കാരിയിലെത്തി കാര്‍ മോഷണം നടത്തിയത്.  പ്രതിയെ വിശദമായി ചോദ്യം ചെയ്ത സമയം കേരളത്തിലും തമിഴ് നാട്ടിലുമായി കൊലപാതക കേസടക്കം 30 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ളതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.  അറസ്റ്റ് ചെയ്ത പ്രതിയെ പാലാ കോടതിയില്‍ ഹാജരാക്കി.  

 കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ഐ.പി.എസ്സിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  വൈക്കം D.Y.S.P ശ്രീ. A.J തോമസിന്റെ നിര്‍ദ്ദേശ പ്രകാരം കുറവിലങ്ങാട് SHO സജീവ് ചെറിയാന്‍, സബ് ഇന്‍സ്‌പെക്ടര്‍ സദാശിവന്‍ T.P, മനോജ് കുമാര്‍, A.S.I മാരായ അജി R, സാജുലാല്‍, സിനോയിമോന്‍, SCPO മാരായ സുരേഷ് M.K, രാജീവ് P.R, ഷുക്കൂര്‍, സുധീഷ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ്  കോലഞ്ചേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments