Latest News
Loading...

മീനച്ചിലാറിന്റെ സുരക്ഷ. പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മീനച്ചിലാറിന്റെ സുരക്ഷയ്ക്കു വേണ്ടി പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി ഈരാറ്റു പേട്ടയിൽ നദി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ചെളിയും എക്കലും നീക്കുന്നതിനെതിരെ ഉയരുന്ന എതിർപുകളെ അവണിച്ച് മുന്നോട്ട് പോകുമെന്നും നദീ ശുചീകരണം സർക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.


നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പല മേഖലകളിലും ആരംഭിച്ചു കഴിഞ്ഞു. നദികളുടെ സ്വാഭാവികതയെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളെ തടയാൻ പലവിധ നീക്കങ്ങൾ നടന്നു വരികയാണ്. എന്നാൽ ജനം ഒരുമിച്ച് നിന്നാൽ എല്ലാ എതിർപ്പുകളെയും തോൽപ്പിക്കാനാകും. ചാലിയാറും ഭാരതപുഴയും തിരികെ പിടിക്കാനാവാത്ത വിധം മാറി പോയിരിക്കുന്നു.  ആറ്റിലെ ചെളിയും എക്കലും മാറ്റുന്നതിന് തടസം നിൽക്കുന്നത് നദിയുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിലുള്ളവരാണ്. ജനങ്ങൾ ഒന്നിച്ചു നിന്നാൽ എതിർപ്പുകളെ മറികടക്കാമെന്നും അതിന് ഈരാറ്റുപേട്ടയിൽ തുടക്കമായെന്നും മന്ത്രി പറഞ്ഞു. 


ആന്റോ ആന്റണി  എം.പി , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, .ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു . വേനൽക്കാലത്ത് എത്താവുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പ് മുതൽ നദിയിലൂടെ വർഷകാലത്ത് ഒഴുകി എത്താവുന്ന പരമാവധി ജലപ്രവാഹത്തിന്റെ വരെ കണക്കെടുത്ത ശേഷമാണ് മീനച്ചിലാർ പുനർജനി പദ്ധതി നടപ്പിലാക്കുന്നത്. 

ഈലക്കയം ചെക്ക്ഡാമിന് സമീപമാണ് ഇന്ന് ക്ലീനിംഗ് ആരംഭിച്ചത്. മീനച്ചിലാറ്റിലെ നിലവിലെ ജലനിരപ്പിനേക്കാള്‍ ഒരാള്‍ പൊക്കത്തില്‍ വരെയാണ് പലിയിടത്തും മണ്ണും ചെളിയും എക്കലും മണലുമടക്കം തുരുത്തകളായി രൂപപ്പെട്ടിരിക്കുന്നത്. ഇത് ജെസിബികളുടെ സഹായത്തോടെ ടിപ്പറുകളില്‍ ആറ്റില്‍ നിന്നും മാറ്റുകയാണ് ചെയ്യുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ് നല്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് നടപടികള്‍. 7ാം വാര്‍ഡില്‍തന്നെ മൂന്നിടത്തായാണ് ഇവ സംഭരിക്കുന്നത്. സംഭരണകേന്ദ്രങ്ങള്‍ക്ക് ആര്‍ആര്‍ടി ടീമിന്റെ സുരക്ഷയടക്കം സജ്ജീകരിക്കും. ആഴ്ചതോറും ഇവ ലേലം ചെയ്യുന്നതിനുള്ള അനുമതി തേടുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.


 നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽ മനാർ സ്കൂൾ വരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്ന് സോണുകളായി മാലിന്യരഹിത പൂഞ്ഞാർ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന ശുചീകരണ പ്രവർത്തികൾക്കു ശേഷം, നദിയുടെ തട പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ളവ തടയുന്നതിന് ജനകീയ പങ്കാളിത്തത്തോടെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ നഗരസഭാ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലി നോടൊപ്പം ഈരാറ്റുപേട്ട നഗരസഭയ്ക്കും ഒപ്പം സംസ്ഥാന ജലസേചന വകുപ്പ് , റവന്യൂ , തദ്ദേശസ്വയംഭരണ വകുപ്പുകൾ , ഹരിത കേരളം മിഷൻ എന്നിവയുടെ ഏകോപന ത്തിലൂടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സേവന പ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  ആദ്യഘട്ടത്തിൽ പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ഈരാറ്റുപേട്ട നഗരസഭ വഹിക്കുകയും തുടർന്ന് വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഈ തുക തിരികെ ലഭ്യമാക്കുന്നതിനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments