വിജിലൻസ് എറണാകുളം സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥനാണ് വിളിക്കുന്നത് എന്നുപറഞ്ഞ് മീനച്ചിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിനുമോനെ ഫോണിൽ വിളിച്ച് നിങ്ങൾ നടത്തുന്ന അഴിമതികളെ സംബന്ധിച്ച് വിജിലൻസിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അത് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വിജിലൻസിലെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി താഴത്തേതിൽ ഷിനാസിനെ (മുസ്തഫ )(25) പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തു.
ഈ മാസം ഒന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്കാണ് പ്രതി ഷിനാസ് വിജിലൻസിൽ നിന്നാണ് എന്നു പറഞ്ഞ് ഫോൺ വിളിച്ചത്. താങ്കൾക്കെതിരെ പണം വാങ്ങിയതിന് തെളിവുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യും എന്നും അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ തനിക്ക് 30,000 രൂപ നൽകണമെന്ന് പറഞ്ഞു ആസ്സാമിലെ ലങ്ക എന്ന സ്ഥലത്തുള്ള കാനറ ബാങ്കിന്റെ അക്കൗണ്ട് നമ്പർ നൽകി. തുടർന്ന് മീനച്ചിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പാലാ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പരാതി ലഭിച്ച ഉടൻ പാലാ SHO കെപി തോംസൺ *വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഈസ്റ്റേൺ റേഞ്ച് മേധാവി വി ജി വിനോദ് കുമാറിനെ* വിവരം ധരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഈസ്റ്റേൺ റേഞ്ച് 4 യൂണിറ്റ് ഇൻസ്പെക്ടർ സജു എസ് ദാസ്, എ എസ് ഐ സ്റ്റാൻലി തോമസ്, സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ വി എസ് എന്നിവരെ പ്രാഥമിക അന്വേഷണത്തിനായി നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ കഴിഞ്ഞവർഷം ഡിസംബർ 27 ആം തീയതി കൊരട്ടിയിൽ താമസിക്കുന്ന പേഴത്തുങ്കൽ ജോർജ് എന്നയാളുടെ നഷ്ടപ്പെട്ടുപോയ ഫോണാണെന്നും മനസ്സിലാക്കി. പ്രതി നൽകിയ അക്കൗണ്ട് നമ്പർ ആസ്സാം സ്വദേശിയായ ഹക്കുൾ ഇസ്ലാം എന്നയാളുടേത് ആണെന്നും തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഹക്കുൽ ഇസ്ലാം എന്നയാൾ എരുമേലിയിൽ ഉള്ള കോഴിഫാമിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഹക്കുൾ ഇസ്ലാമിൽ നിന്നും, പ്രതി ഉപയോഗിച്ച ഫോൺ നമ്പരിൽ നിന്നും, കോഴിഫാമിന്റെ ഉടമ ഷിനാസ് തന്നെ ഒരിക്കൽ വിളിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഷിനാസ് ആണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കിയ വിജിലൻസ് അന്വേഷണ സംഘം പ്രതിയെ പിടികൂടി പാലാ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പ്രതിയുമായി പാലാ പോലീസ് എരുമേലിയിൽ ഉള്ള വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
സമീപകാലത്ത് വിജിലൻസ് അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റേൺ റേഞ്ചിൽ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ മതിപ്പ് ഉണ്ടാക്കിയിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി മീനച്ചിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചത്.എന്നാൽ സത്യസന്ധനായ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു. വിജിലൻസിന്റെയും പോലീസിന്റെയും സമയോചിതമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാൻ സാധിച്ചത് അന്വേഷണ മികവാണ്.
കൂടാതെ ഈ പ്രതി കൂവപ്പള്ളി, തൃശൂർ ടൗൺ, ആലപ്പുഴ പുന്നപ്ര, ചങ്ങനാശ്ശേരി, മൂന്നാർ സ്പെഷ്യൽ വില്ലേജ് ഓഫീസർ എന്നിവരെയും സമാനരീതിയിൽ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു
0 Comments