Latest News
Loading...

പഞ്ചാബില്‍ കൊടുങ്കാറ്റായി ആംആദ്മി


പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തരംഗം. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 89 സീറ്റിലും എഎപി മുന്നേറുകയാണ്. ഡല്‍ഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എഎപി ഭരണത്തിലേക്ക് വരുന്നത്. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 12 സീറ്റിലും ശിരോമണി അകാലിദള്‍ 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം അഞ്ച് സീറ്റിലാണ് മുന്നില്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപി പഞ്ചാബില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 


പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ശിരോമണി അകാലദളുമായുള്ള ദീര്‍ഘകാല ബന്ധം വേര്‍പെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നിവരുമായി ചേര്‍ന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ആംആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പന്‍മാര്‍ക്കും കാലിടറി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സര്‍ ഈസ്റ്റില്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍, പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരും പിന്നിലാണ്.

Post a Comment

0 Comments