തീക്കോയി വാഗമൺ റോഡിൽ വ്യാപകമായി മാലിന്യം തള്ളുന്നത് പതിവാകുന്നു. തിങ്കളാഴ്ച രാവിലെ കാര്യകാടിന് സമീപം എട്ടാം മൈലിൽ മാലിന്യം ചാക്കിൽ കെട്ടി തള്ളിയനിലയിൽ കണ്ടെത്തി. റോഡിനോട് ചേർന്നുള്ള ബാരിക്കേഡിനോട് ചേർന്നാണ് ചാക്കുകണക്കിന് മാലിന്യം കൊണ്ടുവന്നിട്ടത്.
മുമ്പും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു, അന്ന് നാട്ടുകാർ രാത്രികാല പരിശോധനകൾ കർശനമാക്കിയതോടെ മാലിന്യം തള്ളുന്നത് നിർത്തിയിരുന്നു. എന്നാൽ വീണ്ടും മാലിന്യം തള്ളാൻ തുടങ്ങിയോടെ ജനങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി മാറിയിരിക്കുകയാണ്. വെള്ളികുളം മുതൽ വഴിക്കടവ് വരെയുള്ള ഭാഗത്താണ് കൂടുതലായി മാലിന്യങ്ങൾ തള്ളുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളതും പച്ചക്കറി മാലിന്യങ്ങളാണ് ഏറെയും.
റോഡിൽ കൂടി യാത്ര ചെയ്യുന്നവർ ദുർഗന്ധം മൂലം ബുദ്ധിമുട്ടുകയാണ്. ചില ദിവസങ്ങളിൽ വേനൽ മഴ ലഭിക്കുന്നതിനാൽ ഈ മാലിന്യം ഒഴുകി മീനച്ചിലാറ്റിൽ ചെല്ലുവാനും ഇടയാക്കും. കോവിഡ് ഭീതിയൊഴിഞ്ഞതോടെ വാഗമണ്ണിലേയ്ക്കുള്ള വിനോദ സഞ്ചാരികൾ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. മാലിന്യം പതിവായി തള്ളുന്ന ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചും രാത്രികാല പരിശോധനകൾ കർശനമാക്കിയും മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും ഇവർക്കെതിരെ കർശന നിയമനടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
0 Comments