Latest News
Loading...

പൂവാല ശല്യക്കാരെ കണ്ടെത്താൻ പെൺകുട്ടികളുടെ പിന്നാലെ മഫ്തിയിൽ എസ്.ഐ

പൂവാല ശല്യമെന്ന പരാതിയെ തുടർന്ന്എസ്.ഐ. മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം നടക്കാനിറങ്ങി. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, രാമപുരം സി.ഐ. കെ.എന്‍. രാജേഷ്  എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് സംരക്ഷണം ഒരുക്കി എസ്.ഐ. ഒറ്റയ്ക്ക് മഫ്തിയില്‍ കുട്ടികള്‍ക്ക് അകമ്പടി പോയത്. എസ്.ഐ. അരുൺകുമാറാണ്  പോലീസ് യൂണിഫോം അഴിച്ചുവെച്ച് മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം അവരറിയാതെ നടന്നത്. രണ്ട് ദിവസം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിന്റെ പടിക്കല്‍വരെ ആ കുട്ടി അറിയാതെ തന്നെ സംരക്ഷണവുമായി കാല്‍നടയായി എസ്.ഐ. ഒപ്പമുണ്ടായിരുന്നു. 


രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലും മറ്റും എത്തുന്ന പൂവാലന്‍മാര്‍ ഇവരെ ശല്യപ്പെടുത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വഴിയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീലം കാണിച്ച സംഭവങ്ങളുമുണ്ടായി. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ രാമപുരം പോലീസിനെ അറിയിച്ചു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദര്‍ഭത്തിലാണ് പൂവാലശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായ എസ്.ഐ. അരുൺകുമാർ പോലീസ് യൂണിഫോം അഴിച്ചുവെച്ച് മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം അവരറിയാതെ നടക്കാന്‍ തുടങ്ങി. 

കഴിഞ്ഞ മൂന്ന് ദിവസവും രാവിലെയും വൈകിട്ടും ഒന്നര കിലോമീറ്ററോളം ദൂരം എസ്.ഐ. കുട്ടികള്‍ക്കൊപ്പം റോഡിലൂടെ നടന്നു. എസ്.ഐ.യാണ് നടക്കുന്നതെന്ന് വഴിയാത്രക്കാര്‍ക്ക് പോലും മനസ്സിലായുമില്ല. രാമപുരം എസ്.ഐ. പി.എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ചില ബൈക്ക് നമ്പറുകളും മറ്റും ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ക്കൂടി പരിശോധിച്ച് കുറ്റവാളികളെ പിടികൂടി പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താനാണ് പോലീസിന്റെ നീക്കം. എന്തായാലും വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം എസ്.ഐ. നടന്ന നാലുദിവസവും പൂവാല ശല്യം ഉണ്ടായില്ല.

Post a Comment

0 Comments