Latest News
Loading...

കാര്‍ഷിക ബില്ലുകള്‍ മടക്കികൊണ്ടുവരാനുള്ള മാര്‍ഗ്ഗമായി കേന്ദ്രബജറ്റ് മാറിയെന്ന് ജോസ് കെ.മാണി എം.പി.

പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ പുറംവാതിലിലൂടെ മടക്കികൊണ്ടുവരാനുള്ള മാര്‍ഗ്ഗമായി കേന്ദ്രബജറ്റ് മാറിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേന്ദ്രസര്‍ക്കാര്‍ അതിരൂക്ഷമായ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക ബില്ലുകളില്‍ പ്രധാനപ്പെട്ടതായിരുന്നു വിപണിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍. 

കാര്‍ഷികവിളകള്‍ക്ക് വിലപരിരക്ഷ നല്‍കുന്നത് ഉള്‍പ്പടെ വിപണിയിലെ സര്‍ക്കാര്‍ ഇടപെടലിനായി 2021-22 വര്‍ഷത്തില്‍ 3595 കോടി രൂപയായിരുന്നു നീക്കിവെച്ചതെങ്കില്‍ ആ വിഹിതം 1500 കോടി രൂപയായി വെട്ടിക്കുറച്ചത് വഴി പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ ബജറ്റ് ഉപയോഗിച്ച് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷക വിരുദ്ധസ്വഭാവമുള്ളതും സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദരിദ്രരുമാക്കുന്ന ബജറ്റാണിത്. ദുരിതകാലത്ത് ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒന്നും ബജറ്റിലില്ല. 

മറിച്ച് ദീര്‍ഘകാല പദ്ധതികളുടെ പേരില്‍ മേനിനടിക്കുന്ന ബജറ്റ് കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കര്‍ഷകര്‍ക്ക് താങ്ങുവില  നല്‍കുമെന്ന് പറഞ്ഞ ധനമന്ത്രി ഇതിന്റെ പ്രയോജനം ഗോതമ്പ്, കരിമ്പ് കര്‍ഷകര്‍ക്കായി ചുരുക്കി. ഇത് യു .പി, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ്. ദീര്‍ഘകാലലക്ഷ്യങ്ങളെക്കുറിച്ച് പറയുന്ന വെറുമൊരു സാമ്പത്തിക പ്രമേയമായി ബജറ്റ് മാറിയെന്നും ജോസ് കെ.മാണി പറഞ്ഞു.

Post a Comment

0 Comments