Latest News
Loading...

പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ

കിടത്തി ചികിത്സ ആവശ്യമായി വരുന്ന എല്ലാ കോവിഡ് രോഗികൾക്കുമായി പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. 60 പേർക്ക് കൂടി കിടത്തി ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും തെരഞ്ഞെടുത്തിട്ടുള്ളതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പാലാ നഗരസഭാ ചെയർമാൻ  ആൻ്റോ ജോസ്  പടിഞ്ഞാറേക്കര പറഞ്ഞു. 



മുഴുവൻ പേർക്കും സൗജന്യ ചികിത്സ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ ഭക്ഷണവും ലഭ്യമാക്കും. പുതിയ മന്ദിരത്തില നാലാം നിലയിൽ കൂടി വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് വാർഡ് നിലവിലുള്ള ക്വാഷ്വാലിറ്റി ബ്ലോക്കിലേക്ക് താമസിയാതെ മാറ്റും. ഇതിനായി ഇവിടെ കേന്ദ്രീകൃത ഓക്സിജൻ വിതരണ പൈപ്പ് ലൈനുകൾ ഉടൻ സ്ഥാപിക്കും ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  തീവ്രപരിചരണ വിഭാഗത്തിൽ നിലവിൽ രോഗികൾ ഇല്ല. ഇവിടെ വെൻ്റിലേറ്റർ, സിപ്പാപ് , ബൈപാപ് ഉൾപ്പെടെയുള്ള ഉപകരണ സഹായവും ലഭ്യമാണ്. ക്വാഷ്വാലിറ്റി വിഭാഗം കൂടി പുതിയ മന്ദിരത്തിലേക്ക് മാറ്റും.കുട്ടികളുടെ ഒ.പി. വിഭാഗവും കാർഡിയോളജി, ദന്ത വിഭാഗവും കൂടി പുതിയ മന്ദിരത്തിലേക്ക് മാറി. 

കോവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറെ ധരിപ്പിച്ചിട്ടുണ്ട് . ഇവിടെ ആരംഭിക്കുന്ന ഡയാലിസ് കേന്ദ്രത്തിൻ്റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ആർ.ഒ. പ്ലാൻ്റ്‌ ഉൾപ്പെടെയുള്ള അനുബന്ധ  ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. ശീതീകരണ സൗകര്യങ്ങളും ഏർപ്പെടുത്തി.ഏതാനും ആഴ്ചക്കുള്ളിൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുവാൻ കഴിയും. ഡയാലിസിസ് കേന്ദ്രത്തിലേയ്ക്ക് ലിഫ്റ്റ് സംവിധാനത്തിനായി പിഡബ്ല്യുഡി  കെട്ടിട, വൈദ്യുത വിഭാഗങ്ങളുടെ നടപടികളും പൂർത്തിയാവുന്നു. 

ഡയാലിസിസ് കേന്ദ്രത്തിലേക്ക്ആവശ്യമായ ജീവനക്കാരെ ഈ ആഴ്ച നിയമിക്കുമെന്നും ഇതിൻ്റെ ഇൻറർവ്യൂ 5 ശനി 11.30 ന് നടത്തുമെന്നും  ചെയർമാൻ അറിയിച്ചു. വൃക്കരോഗ ചികിത്സാ വിഭാഗം കൂടി ഇതിനോടൊപ്പം ആരംഭിക്കുവാൻ ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആശുപത്രി കോംപൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനായുള്ള ലേല നടപടികളും പൂർത്തിയായി, ഇതു വഴി കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുങ്ങും, കൂടാതെ ആശുപത്രി റോഡ് വികസിപ്പിക്കുന്നതിനായി പി. ഡബ്ലു. ഡി. യ്ക്ക് ആശുപത്രി വിട്ടുകൊടുക്കുന്ന 2.7 സെൻറ് സ്ഥലത്തിൻ്റെ രൂപരേഖയും  തയ്യാറായി വരുന്നു. ഇതു സംബന്ധിച്ച് കൗൺസിൽ തീരുമാനം എടുത്തു കഴിഞ്ഞതായി ചെയർമാൻ പറഞ്ഞു.

നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കൗൺസിലർ ആർ. സന്ധ്യ ബിനു, ജയ്സൺ മാന്തോട്ടം,  ജനറൽ ആശുപത്രി ലേ സെക്രട്ടറി അബ്ദുൾ റഷീദ് എന്നിവർ ആശുപത്രിയിൽ ഏർപ്പെടുത്തുന്ന പുതിയ ക്രമീകരണങ്ങൾ വിലയിരുത്തി

Post a Comment

0 Comments