Latest News
Loading...

ഇലവീഴാപൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കും: മാണി സി കാപ്പൻ



 ഇലവീഴാപൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആധുനിക രീതിയിൽ നവീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇലവീഴാപൂഞ്ചിറ റോഡിൻ്റെ നവീകരണ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ. ഈ മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂർത്തീകരിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.

ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും അറുതി വരുത്തിക്കൊണ്ടാണ് റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നത്. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.  പന്ത്രണ്ടു വർഷത്തിലേറെക്കാലമായി തകർന്നു തരിപ്പണമായി ഈ റോഡ് കിടക്കുകയായിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തരമായ പരാതി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നവരെ പിന്നീട് കാണാനും കഴിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.  നാട്ടുകാർ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും ടാക്സി വാഹനങ്ങൾ ഈ വഴി സഞ്ചരിക്കാൻ യാത്രക്കാരിൽനിന്നും ആയിരം രൂപ വരെ ചാർജു ചെയ്തിരുന്നു. വാഹനത്തിൻ്റെ ടയർ കീറി പോകുന്നതടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉയർന്ന ചാർജുകൾ ഈടാക്കിയിരുന്നത്. മറ്റ് വഴികളില്ലാതെ വന്നതോടെ ഉയർന്ന തുക നൽകാൻ നാട്ടുകാർ നിർബ്ബന്ധിതരാകുകയായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു.





നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന മാണി സി കാപ്പനെ നാട്ടുകാർ തകർന്നു കിടക്കുന്ന റോഡിലൂടെ പോയിരുന്നു.  എം എൽ എ ആയതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എന്നിവരെ കണ്ട് റോഡിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തി.  അന്ന് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താത്പര്യമെടുത്താണ് തുക അനുവദിച്ചത്.



തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡിൻ്റെ കാര്യത്തിൽ കാപ്പനിൽ നിന്നും ഉറപ്പു വാങ്ങിയ ബിഷപ്പ് വി എസ് ഫ്രാൻസീസ് ഇതിനായി നിരന്തരം സമ്മർദ്ദം ചെലുത്തി. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ഈ റോഡിൻ്റെ നവീകരണത്തിനായി എം എൽ എ യ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് ടി ജെ ബഞ്ചമിൻ, തോമസ് വടക്കേൽ, ബിജു സോമൻ, പ്രസന്ന സോമൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, ജോയി സ്കറിയ, ജോബി അഗസ്റ്റിൻ, സുനിൽ ഐസക്ക്, അനൂപ് കെ കുമാർ, വിനോദ് വേരനാനി, ബിജു ജോസഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments