കന്യാസ്ത്രീയ്ക്കെതിരായ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ വസതിയില്‍ രാവിലെ പത്തരയോടെയാണ് അദ്ദേഹം എത്തിയത്. കുടുംബാംഗങ്ങളും ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്ജും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലും പിസി ജോര്‍ജ്ജുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. മടങ്ങിയ ബിഷപ് അരുവിത്തുറ പള്ളിയിൽ അഞ്ച് മിനിട്ട് ചിലവഴിച്ചു. പിന്നീട് ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയും അദ്ദേഹം അദ്ദേഹം സന്ദർശിച്ചു.
കേസിന്റെ ആദ്യം മുതല്‍ ബിഷപ് ഫ്രാങ്കോയ്ക്ക് ഒപ്പം നില്ക്കുന്ന ആളാണ് പിസി ജോര്‍ജ്ജ്. പരാതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രി പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു.
കന്യാസ്ത്രീക്കെതിരെ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായി പി.സി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കുകളാണ് താന്‍ ഉപയോഗിച്ചതെന്നും വൈകാരികമായി ആ സമയത്ത് പറഞ്ഞു പോയതാണെന്നും ജോര്‍ജ് പറഞ്ഞു.
കേസില്‍ ബിഷപ് പാലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലിലെത്തി ബിഷപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നിരപരാധിയെ ജയിലില്‍ അടച്ചതിന് ശിക്ഷ ഇടിത്തീയായി വരുമെന്നാണ് പിസി ജോര്‍ജ്ജ് അന്ന് പ്രതികരിച്ചത്.
0 Comments