Latest News
Loading...

പാലാ ബൈപാസിലെ 'കുപ്പി കഴുത്ത്' ഇനിയില്ല

പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ പാലാ ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്നത്തിനു ശ്വാശ്വത പരിഹാരമായി. ബൈപാസ് പൂർത്തീകരണത്തിൻ്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിലനിന്നിരുന്ന കെട്ടിടങ്ങളും മണ്ണുംവൈകിട്ടോടെ നീക്കി. ഇതോടെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. പഴയ റോഡിൻ്റെയും ഏറ്റെടുത്ത സ്ഥലത്തിൻ്റെയും നടുവിൽ നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി ടാറിംഗ് നടത്തുന്നതോടെ ഇവിടം ഗതാഗതത്തിനു പൂർണ്ണ സജ്ജമാകും.

പാലാ ബൈപാസ് നേരത്തെ യാഥാർത്ഥ്യമായെങ്കിലും ളാലം പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കലിലെ അപാകത മൂലം കുപ്പി കഴുത്ത് മാതൃകയിൽ റോഡ് മാറുകയായിരുന്നു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമായി. ബൈപാസിൻ്റെ പൊതുവിലുള്ള ഗതാഗത ക്കുരുക്കിനും ഈ ഭാഗത്തെ പ്രശ്നം പലപ്പോഴും കാരണമായി. സ്ഥലമേറ്റെടുത്തപ്പോൾ വില നിശ്ചയിച്ചതിലെ അപാകതകളെത്തുടർന്നു 13 കുടുംബങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ബൈപാസ് പൂർത്തീകരണം അനിശ്ചിതത്വത്തിലായി. പിന്നീട് നടപടികളൊന്നുമില്ലാതെ വർഷങ്ങളോളം ഈ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. 

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ തിരഞ്ഞെടുക്കപ്പെട്ടതോടെ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയായിരുന്നു. തുടർന്ന് 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു. 

തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂർത്തീകരണം വിഷയം. മുടങ്ങിക്കിടന്ന പദ്ധതി പിന്നീട് മാണി സി കാപ്പൻ എം എൽ എ ആയതോടെ പുന:രാരംഭിക്കുകയായിരുന്നു. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങൾക്ക് വേഗത വരികയും ചെയ്തതിനിടെ പാലായിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പൻ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ പ്രശ്ന പരിഹാരത്തിനു വഴിതെളിക്കുകയായിരുന്നു.

ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്നത്തിനു പരിഹാരം കാണാൻ നേതൃത്വം നൽകിയ മാണി സി കാപ്പൻ എം എൽ എ യെ യു ഡി എഫ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മാണി സി കാപ്പനെ ഡി സി കെ പാലാ മണ്ഡലം കമ്മിറ്റിയും അനുമോദിച്ചു.

കുപ്പികഴുത്ത് പ്രശ്നം പരിഹരിച്ചതിൽ ചാരിതാർത്ഥ്യം: മാണി സി കാപ്പൻ

പാലാ: പാലാ ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്നത്തിനു ശ്വാശ്വത പരിഹാരം കാണാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കെ എം മാണിയുടെ കാലത്ത് ബൈപാസ് യാഥാർത്ഥ്യമായെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പ്രധാന പ്രശ്നത്തിനു പരിഹാരം കാണാൻ സാധിച്ചു. ബൈപാസിൻ്റെ ബാക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കു നടപടി സ്വീകരിക്കും.

കഴിഞ്ഞ ഇടതുസർക്കാരിൻ്റെ കാലത്ത് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിന്തുണ നൽകി ആവശ്യമായ തുക ലഭ്യമാക്കുകയുണ്ടായി. ബൈപാസിലെ കുപ്പികഴുത്ത് പ്രശ്നം പരിഹരിക്കാൻ പിന്തുണ നൽകിയവർക്കു മാണി സി കാപ്പൻ നന്ദി രേഖപ്പെടുത്തി. പാലായുടെ വികസനമാണ് ലക്ഷ്യം. ഇതിനു ആരു പിന്തുണ നൽകിയാലും സ്വാഗതം ചെയ്യും. വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ലെന്നും എം എൽ എ വ്യക്തമാക്കി.

Post a Comment

0 Comments