പാലാ: പാലാ എസ്.ഐ. എം.ഡി. അഭിലാഷ് ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന ''തമ്പി''യായി. വേഴാങ്ങാനം ക്ഷേത്രത്തില്‍ നടന്ന മോഷണ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് പനച്ചിഖാറ സുരേഷ് (61) -നെ പാലാ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിനൊടുവില്‍.
ഒക്ടോബര്‍ 21ന് വേഴാങ്ങാനം മഹാദേവക്ഷേത്രത്തില്‍ മോഷണം നടത്തി മുങ്ങിയ സുരേഷ് പനച്ചിപ്പാറയെ മലപ്പുറത്തു നിന്നാണ് നാടീയ നീക്കങ്ങള്‍ക്കൊടുവില്‍ പാലാ പൊലീസ് പൊക്കിയത്.
.വേഴാങ്ങാനം ക്ഷേത്രത്തില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാ നിടയാക്കിയത്. വിരലടയാളംകൂടി പരിശോധിച്ച് കൃതൃത വരുത്തിയതോടെ വേഴങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയതു സുരേഷാണെന്ന് പൊലീസ് ഉറപ്പിച്ചു.
മോഷണം നടത്തുന്ന ദിവസം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യുന്ന പ്രതി കൃത്യം നടത്തിയശേഷം എത്രയും വേഗം ഒളിത്താവത്തിലേക്ക് മുങ്ങുന്ന സ്ഥിരം പതിവ് ഇവിടെയും ആവര്‍ത്തിച്ചു.
സംഭവം നടന്നതിന്റെ മൂന്നാം ദിവസം ഇയാളുടെ പുതിയ മൊബൈല്‍ നമ്പര്‍ കണ്ടെത്തിയ പൊലീസ് ഒരു നാടകത്തിന് കോപ്പുകൂട്ടി. ക്ഷേത്രമോഷണ മുതലുകള്‍ വാങ്ങുന്ന ''തമ്പി'' എന്ന ആളായി പാലാ എസ്.ഐ. എം.ഡി. അഭിലാഷ് ഇയാളുമായി ഫോണില്‍ ബന്ധം സ്ഥാപിച്ചു.
.ആദ്യമൊന്നും അടുക്കാതിരുന്ന സുരേഷ് ഒടുവില്‍ ''തമ്പി''യുമായി ചങ്ങാത്തത്തിലായി. പഴയ ഒരു മോഷണമുതല്‍ തന്റെ പക്കലുണ്ടെന്നും ഇപ്പോള്‍ മലപ്പുറത്താണെന്നും വന്നാല്‍ നേരില്‍ നല്‍കാമെന്നും കൂടുതല്‍തുക നല്‍കണമെന്നും സുരേഷ് ''തമ്പിയോട് പറഞ്ഞു.
ഇതനുസരിച്ച് തമ്പിയായി വേഷംമാറിയ പാലാ എസ്.ഐ. എം.ഡി. അഭിലാഷും, എ.എസ്.ഐ. ബിജൂ കെ. തോമസും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫനും മലപ്പുറത്തെത്തി ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു.
പരിശോധനയില്‍ വേഴങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയ സമയത്ത് ഇയാള്‍ ധരിച്ചിരുന്ന വേഷവും, ബാഗും പൊലീസ് കണ്ടെടുത്തു.
.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു. അടുത്തിടെ രാമപുരം സ്റ്റേഷന്‍ പരിധിയില്‍ നടന്ന തുടര്‍മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളെ സംശയിക്കുന്നുണ്ട്.
വിവിധ ജില്ലകളിലായി 40ഓളം മോഷണകേസുകളില്‍ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിവിധ കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. മലപ്പുറത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്.
0 Comments