Latest News
Loading...

ഈരാറ്റുപേട്ട വാഗമണ്‍ റോഡ്. വിദഗ്ദ പരിശോധനയ്ക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം

കുഴികള്‍ നിറഞ്ഞ് ശോച്യാവസ്ഥയിലായ ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനീയറും ഉദ്യോഗസ്ഥ സംഘവും റോഡില്‍  പരിശോധന നടത്തി. കൂടുതല്‍ കാലം നിലനില്‍ക്കുന്ന നിലവാരമുള്ള റോഡ് നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. മഴ മാറിയാലുടന്‍ ടാറിംഗ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 


ഏറെക്കാലമായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ പുനരുദ്ധാരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രനും പൊതുമാരമത്ത് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ഈരാറ്റുപേട്ട നടയ്ക്കല്‍ മുതല്‍ വാഗമണ്‍ വരെ 24 കീലോമീറ്റര്‍ ദൂരത്തില്‍ സംഘം പരിശോധന നടത്തി. പ്രളയവും മഴയും അതിജിവിക്കുന്ന തരത്തിലുള്ള സാങ്കേതിക തികവോട് കൂടിയ റോഡാണ് നിര്‍മിക്കുക. 10 ദിവസത്തിനുള്ളില്‍ എസ്റ്റമേറ്റ് തയാറാക്കി  2 മാസത്തിനുള്ളില്‍ ടാറിംഗ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. 

.സ്ഥലം ഏറ്റെടുത്ത് റോഡ് പുനര്‍നിര്‍മാണത്തിന് കാലതാമസം വരും എന്നുള്ളതിനാല്‍ അടിയന്തരമായി റോഡ് റീ ടാര്‍ ചെയ്യുന്നതിന് 20 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് ബിഎംബിസി റീടാറിംഗാണ് ലക്ഷ്യം. വീതി കൂട്ടി റോഡ് നവീകരിക്കുന്നതിന് കിഫ്ബി മുഖേന അനുവദിച്ചിരിക്കുന്ന 63.99 കോടി പിന്നീട് ചെലവഴിക്കും. 

പൊതുമരാമത്ത് എസി. എക്‌സി.എന്‍ജിനീയര്‍ സന്തോഷ്‌കുമാര്‍, അസി. എന്‍ജീനയര്‍ രാഘേഷ്, പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സര്‍വേയില്‍ പങ്കെടുത്തു. വീതി കൂട്ടുന്നതിനുള്ള സ്ഥലമേറ്റെടുപ്പിനുള്ള ഒന്നാംഘട്ടം പൂര്‍ത്തിയായതായും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ശേഷം 2017-ല്‍ അനുവദിച്ച 63.99 കോടി രൂപയുടെ കിഫ്ബി വര്‍ക്കും നടപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.

Post a Comment

0 Comments