എം.സി റോഡില്‍ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു. കടുത്തുരുത്തി മാഞ്ഞൂര്‍ ഇലവത്തില്‍ വീട്ടില്‍ രഞ്ജിന്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. നീലിമംഗലം പാലത്തിലെ വിടവില്‍ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിയാണ് യുവാവ് ദാരുണമായി മരിച്ചത്.
.ഞായറാഴ്ച രാവിലെ 5.45 ഓടെ എം.സി റോഡിൽ നീലിമംഗലം പാലത്തിലായിരുന്നു അപകടം. കോട്ടയത്തെ കടകളിൽ ഇറച്ചി നൽകുന്ന ജോലിയാണ് രഞ്ജിൻ ചെയ്തിരുന്നത്. ഞായറാഴ്ച രാവിലെ ഇറച്ചി വിതരണം ചെയ്ത ശഷം തിരികെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു.
ഇതിനിടെയാണ് നീലിമംഗലം പാലത്തിൽ വച്ച് അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് റോഡിൽ ഒരു ചെറിയ കുഴിയും കമ്പിയുമുണ്ട്. ഈ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിർ ദിശയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും രഞ്ജിനെ പുറത്തെടുത്തത്. വൈക്കത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.
ബസിന്റെ മുൻഭാഗവും ഏതാണ്ട് തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്നു റോഡിൽ ഓയിലും രക്തവും തളംകെട്ടി നിൽക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് റോഡ് വൃത്തിയാക്കിയത്. മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഒന്നര മാസം മുൻപാണ് രഞ്ജിന്റെ വിവാഹം കഴിഞ്ഞത്.
.ഇന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും ഭാര്യയുടെ ബന്ധുക്കൾ എത്താനിരിക്കെയാണ് അപകടം. ഓട്ടോ ഡ്രൈവറായ രഞ്ജിൻ കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച് വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞായറാഴ്ച രാവിലെ ബന്ധുക്കൾ എത്തുന്നതിനാൽ രഞ്ജിൻ അവധി എടുത്തിരിക്കുകയായിരുന്നു. എന്നാൽ, ജോലിയ്ക്കു പകരം ആളെ ലഭിക്കാതെ വന്നതോടെയാണ് രഞ്ജിൻ ഓട്ടോയുമായി ഇറങ്ങിയതും അപകടത്തിൽപ്പെട്ടതും.
0 Comments