Latest News
Loading...

കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി

വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി തൃശൂർ ചേർപ്പിൽ നവവധു വിവാഹപ്പിറ്റേന്നു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവിൽ മധുരയിൽ നിന്നു പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താൽ ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിലാണ്.



.കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്.

.ഭർത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറിൽ കയറിപ്പോവുകയായിരുന്നു. ഭർത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂരിലെത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ച് ടാക്സിയിൽ കറങ്ങി. ടാക്സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയിൽ എത്തിയ യുവതികൾ ടാക്സിക്കാരനെ പുറത്തുനിർത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്സിയിൽ കോട്ടയത്തെത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിൽ എത്തി. പിന്നീട് മധുരയിലെ ലോഡ്ജിൽ മുറിയെടുത്ത് 2 ദിവസം താമസിച്ചു.

.അതിനുശേഷം ട്രെയിനിൽ പാലക്കാടെത്തിയ ഇവർ രാത്രി തൃശൂരിലേക്കു ടാക്സി വിളിച്ചെത്തി സ്കൂട്ടർ എടുത്ത് എറണാകുളം റയിൽവെ സ്‌റ്റേഷനിൽ കൊണ്ടുവച്ചു. പണം നൽകാതെ യുവതികൾ മുങ്ങിയതാണെന്നു സംശയിച്ച മധുരയിലെ ലോഡ്ജുകാർ ഇവർ മുറിയെടുക്കാൻ തെളിവായി നൽകിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികൾ അവിടെയെത്തിയപ്പോൾ പിടികൂടുകയായിരുന്നു.

നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വർണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവർ പറയുന്നു. കൂട്ടുകാരി സർക്കാർ ജീവനക്കാരിയാണ്. ഇവരിൽ നിന്ന് പതിനൊന്നര പവൻ സ്വർണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ നവവരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

Post a Comment

0 Comments