കോഴിക്കോട്/ കോഴിക്കോട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ അരങ്ങു തകർക്കുകയാണ്. അടുത്തിടെ നഗര പരിധിയിൽ ചേവരമ്പലം, പുതിയറ ഭാഗങ്ങളിൽനിന്ന് പെൺവാണിഭ സംഘങ്ങൾ പൊലീസ് പിടിയിലായിരുന്നതിന് പിറകെ കോഴിക്കോട് നഗരത്തിൽ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തി വന്ന അഞ്ചംഗ സംഘം കൂടി അറസ്റ്റിലായി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
.പെൺവാണിഭം നടത്തി വന്ന തലക്കുളത്തൂർ സ്വദേശി കെ. നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്രാജ് (42), ഏജൻറായി പ്രവർത്തിക്കുന്ന മഞ്ചേരി സ്വദേശി സീനത്ത് (51), ഇടപാടുകാരായ രാമനാട്ടുകര സ്വദേശി അൻവർ (23), താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (32) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു രണ്ടുപേർ ഇരകളാണെന്നു പറയുന്ന പോലീസ് ഇവരുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല.
.തൊണ്ടയാട് ബൈപ്പാസിനോട് ചേർന്ന കോട്ടൂളിയിലേക്കുള്ള ഇടറോഡിൽ മുതരക്കാല വയലിൽ ഉള്ള ഇരുനിലവീട് വാടകക്കെടുത്ത് മൂന്നുമാസമായി സംഘം പെൺവാണിഭം നടത്തി വരുകയായിരുന്നു. നസീറാണ് വീട് വാടകക്കെടുത്തത്. വീട്ടിലേക്ക് ബൈക്കുകളും കാറുകളും വന്നുപോകുന്നത് പതിവായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. ഒരു കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചുവരുന്നു
0 Comments