ഈരാറ്റുപേട്ടയില്‍ താലൂക്കാശുപത്രി അനുവദിക്കണമെന്ന ജനകീയാവശ്യം തല്‍ക്കാലം നടപ്പിക്കാനാവില്ലെന്ന് പറയാതെ പറഞ്ഞ് ആരോഗ്യവകുപ്പ് മന്ത്രി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിയമസഭയില്‍ ഉന്നയിച്ച് സബ്മിഷന് മറുപടി നല്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ആശുപത്രിയുടെ കൂടുതല്‍ വികസനം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
.സ്പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള സൗകര്യം സര്‍ക്കാര്‍ രംഗത്തും സ്വകാര്യമേഖലയിലും ഈരാറ്റുപേട്ടയിലെ സമീപത്തോ ഇല്ലെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ആശുപത്രി വികസനത്തിന് നിലവില്‍ സ്ഥലം ലഭ്യമാണ്. കുറവിലങ്ങാടാണ് താലൂക്കാശുപത്രിയുള്ളത്. ഈവര്‍ഷത്തെ ബഡ്ജറ്റ് ടോക്കണ്‍ പ്രൊവിഷനായി ആശുപത്രി വികസനം ഉള്‍പ്പെടുത്തിയിരുന്നു. ന്യൂനപക്ഷ കമ്മീഷനും ഹൈക്കോടതിയും താലൂക്കാശുത്രി എന്ന നിര്‍ദേശം നല്കിയിരുന്നതായും എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കാലങ്ങളായുള്ള ജനകീയാവശ്യം പരിഗണിച്ച് കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയാക്കണമെന്ന നിര്‍ദേശം പരിഗണിക്കണമെന്ന് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
.മറുപടി പറഞ്ഞ ആരോഗ്യവകുപ്പ് മന്ത്രി, ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി. വൈകിട്ട് വരെ ഒപിയും ലാബ് സൗകര്യവും നിലവിലുണ്ട്. 28 സ്ഥിരം ജീവനക്കാരും 15 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. കോവിഡ് പ്രതിരോധത്തിനായും ആസുപത്രി സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തി വരുന്നത്. ഈരാറ്റുപേട്ടയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പാലാ ജനറലാശുപത്രിയുള്ള കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. കുറവിലങ്ങാട് , ഉഴവൂര്‍ ആശുപത്രികളും താലൂക്ക് പരിധിയിലുണ്ട്. ഒരു താലൂക്കില്‍ ഒരു താലൂക്കാശുപത്രി എന്നാണ് സര്‍ക്കാര്‍ നയം. ഈരാറ്റുപേട്ടയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
0 Comments