Latest News
Loading...

മഴക്കെടുതി; 'പ്രത്യേക പൂഞ്ഞാർ പാക്കേജ് ' പ്രഖ്യാപിക്കണം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA



ഇക്കഴിഞ്ഞ 16-ാം തീയതിയുണ്ടായ കനത്ത മഴ കെടുതിയിലും പ്രകൃതിക്ഷോഭത്തിലും സംസ്ഥാനത്തേറ്റവും കനത്ത നാശനഷ്ടമുണ്ടായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ' പ്രത്യേക പൂഞ്ഞാർ പാക്കേജ്' പ്രഖ്യാപിക്കണമെന്നാവശ്യപ്പട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പത്തുപേർ മരണമടഞ്ഞ കൂട്ടിക്കൽ പഞ്ചായത്തിലടക്കം നിയോജകമണ്ഡലത്തിലുണ്ടായ ചെറുതും വലുതുമായ നൂറിലധികം ഉരുൾ പൊട്ടലുകളിലും പ്രകൃതിക്ഷോഭത്തിലും 14 പേരാണ് മരണമടഞ്ഞത്. 200ലധികം വീടുകൾ പൂർണ്ണമായും 600 ഓളം വീടുകള്‍ ഭാഗീകമായും തകർന്നു . കാർഷിക മേഖലയിലുണ്ടായ കൃഷിനാശം സമാനതകളില്ലാത്തതാണ്. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.

 നിരവധി പാലങ്ങളും റോഡുകളും തകർന്നടിഞ്ഞ് ഗതാഗത സൗകര്യങ്ങൾ ഇല്ലാതെയാവുകയും പലപ്രദേശങ്ങളും പുറം ലോകവുമായി ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. നിയോജകമണ്ഡലത്തിലാകെ 100 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് പ്രത്യേക നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണം. കച്ചവടക്കാർക്കടക്കം ഉപജീവനം വഴി മുട്ടിയവർക്ക് അതിജീവനത്തിനായി മതിയായ സഹായങ്ങൾ ലഭ്യമാക്കണം. പ്രമാണങ്ങളും രേഖകളും  സർട്ടിഫിക്കറ്റുകളും നഷ്ടമായവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ഇവ ലഭ്യമാക്കണം. 


.ജനങ്ങളുടെ പുനരധിവാസത്തിനും പ്രദേശത്തിന്റെ പുനർനിർമ്മാണത്തിനും മുൻഗണന നൽകിയുള്ള പ്രത്യേക പരിഗണന പൂഞ്ഞാർ നിയോജകമണ്ഡലത്തിന് നൽകണം. മണ്ഡലത്തിലെ പാറമടകളുടെ പ്രവർത്തനം നിയന്ത്രിക്കണം. നദികളില്‍ അടിഞ്ഞു കൂടിയ മണ്ണും, ചെളിയും അടിയന്തരമായി നീക്കം ചെയ്യുകയും, നദികളുടെ ആഴം കൂട്ടുന്നതിന് നടപടികള്‍ സ്വീകരിക്കുകയും വേണം. സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക പാലങ്ങൾ നിർമ്മിക്കണം. പുനരധിവാസം പൂർത്തിയാകുംവരെ ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കണമെന്നും മഴക്കെടുതിയുടെ  ആഘാതത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments