നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയ്ക്ക് സാധ്യത. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞതിനാൽ കേരളത്തിലും വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് പവർകട്ട് വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
.കൽക്കരി ക്ഷാമം രൂക്ഷമായതിനാൽ കേന്ദ്രത്തിൽനിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യതയിൽ വൻ തോതിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം മാത്രമായിരിക്കും ഏർപ്പെടുത്തേണ്ടി വരിക. കേന്ദ്ര ഗ്രിഡിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ മൂവായിരത്തോളം മെഗാവാട്ടിന്റെ കുറവാണ് കേരളത്തിന് ലഭിക്കുന്നത്. ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, രാജ്യവും കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
.കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചു. വൈദ്യുതി പ്രതിസന്ധി നേരിടാൻ ഉത്തർപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
.ഇന്ത്യയില്‍ 70 ശതമാനം വൈദ്യുതിയും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയവെ വൈദ്യുതി പ്രതിസന്ധി കൂടി ശക്തമായാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകെ തകിടംമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
0 Comments