നാര്‍ക്കോട്ടിക് ജിഹാദ് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കേരള വനിതാ കോണ്‍ഗ്രസ് എം അധ്യക്ഷ; പാർട്ടി നിലപാടല്ല. വിശ്വാസിയെന്ന നിലയിലാണ് തന്റെ പ്രതികരണമെന്നും പാര്‍ട്ടി നിലപാട് നേതാക്കള്‍ പറയുമെന്നും നിര്‍മ്മല ജിമ്മി വ്യക്തമാക്കി
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി കേരള വനിത കോണ്‍ഗ്രസ് (എം). ബിഷപ്പ് പറഞ്ഞതെല്ലാം നിലവിലുള്ള കാര്യങ്ങളാണെന്നും വസ്തുതാ വിരുദ്ധമായൊന്നും ബിഷപ്പ് പറയില്ലെന്നും കേരള വനിത കോണ്‍ഗ്രസ് (എം) സംസ്ഥാന അധ്യക്ഷ നിര്‍മ്മല ജിമ്മി പറഞ്ഞു. ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും നിര്‍മ്മല ജിമ്മി ആവശ്യപ്പെട്ടു.
.ലൗ ജിഹാദിന്നെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് സംസാരിച്ചത്. വിശ്വാസിയെന്ന നിലയിലാണ് തന്റെ പ്രതികരണമെന്നും പാര്‍ട്ടി നിലപാട് പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും നിര്‍മ്മല ജിമ്മി വ്യക്തമാക്കി. പാലായില്‍ എത്തി ബിഷപ്പിനെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നിര്‍മ്മല ജിമ്മിയുടെ പ്രതികരണം.
മുസ്ലീം സംഘടനകള്‍ ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബിഷപ്പിന് പിന്തുണയുമായി കൂടുതല്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പാലാ ബിഷപ്പ് ഹൗസിന് മുന്നിലേക്ക് നടത്തിയ റാലി പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മാര്‍ച്ചില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യൂ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
.ഇടത് സംഘടനകള്‍ പ്രസ്താവന തള്ളിയതിനിടെ പാലാ എംഎല്‍എ മാണി സി കാപ്പനും ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. നാര്‍ക്കോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും പ്രസംഗം വിവാദമാക്കുന്നതിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കാപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിഷപ്പിന്റെ പരാമര്‍ശം ഒരു സമുദായത്തിനും എതിരല്ലെന്നും സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ ബിഷപ്പ് നല്‍കിയതെന്നും പാലാ രൂപത വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
0 Comments