കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ഇന്ന് ഉച്ചതിരിഞ്ഞ് ബിഷപ്സ് ഹൗസിലെത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചർച്ച നടത്താൻ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നോടെയാകും ബിഷപ്സ് ഹൗസിൽ എത്തുക. രാവിലെ സുരേഷ് ഗോപിയും ബിഷപ്പിനെ സന്ദർശിക്കാൻ എത്തിയിരുന്നു. നിരവധി നേതാക്കളാണ് ഈ ദിവസങ്ങളിൽ ബിഷപ്പിനെ കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.
അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കാനില്ലെന്നും എന്നാൽ വിളിച്ചാൽ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതു മറികടന്നാണ് ഇന്നു സുരേഷ് ഗോപി നേരിട്ടുതന്നെ ബിഷപ്പിനെ കാണാനായി എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് സുരേഷ് ഗോപി നിലപാട് മാറ്റി ബിഷപ്പിനെ കാണാനെത്തിയതെന്നാണ് കരുതുന്നത്. താൻ എംപി എന്ന നിലയിൽ മാത്രമാണ് ബിഷപ്പിനെ കാണാനെത്തിയതെന്നും സൗഹൃദം പങ്കിടുകയായിരുന്നു ലക്ഷ്യമെന്നും സന്ദർശത്തിനു ശേഷം ഇറങ്ങിവന്ന സുരേഷ് ഗോപി പ്രതികരിച്ചു.
പി.ജെ.ജോസഫ് എംഎൽഎ, പി.സി.ജോർജ്, മോൻസ് ജോഫസ് എംഎൽഎ, ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴയ്ക്കൻ, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. നിർമല ജിമ്മി, ആന്റോ പടിഞ്ഞാറേക്കര അടക്കമുള്ള വിവിധ പാർട്ടികളിലെ നിരവധി പ്രാദേശിക നേതാക്കളും വന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മാർ ജോസഫ് കല്ലറങ്ങാട്ടിലെ ഫോണിൽ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാക്കളും ഇന്നു പാലായിലെത്തി ബിഷപ്പിനെ കാണുമെന്ന് അറിയിച്ചിരുന്നു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തെ കണ്ടതിനു പിന്നാലെയാണ് പാലാ ബിഷപ്പിനെയും സന്ദർശിക്കുമെന്നു നേതാക്കൾ അറിയിച്ചത്.
0 Comments