എട്ടു നോമ്പ് ആചരിക്കുന്നതില്‍ പ്രമുഖമായ കേരളത്തിലെ കത്തോലിക്കാപളളികളില്‍ ഒന്നാണ് കുറവിലങ്ങാട് മര്‍ത്താ മറിയംപള്ളി. സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള പെരുന്നാള്‍ കുര്‍ബാനയോടനുബന്ധിച്ച് തന്റെ രൂപതാംഗങ്ങളോട് രൂപതാദ്ധ്യക്ഷന്‍ എന്ന നിലയില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഇത് അതിന്റെ പാവനതയെയും ഉദ്ദേശ ശുദ്ധിയെയും വളച്ചൊടിക്കുന്നതില്‍ തല്പരരായിട്ടുള്ളവരുടെ കടന്നുകയറ്റമാണ്. സഭാ മക്കളും പ്രത്യേകിച്ച് കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. നാര്‍ക്കോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നാര്‍ക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിര്‍ന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാന്‍ പാടില്ല എന്നു പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.
.വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില വസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ അഭിപ്രായം.
.സര്‍ക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുതിര്‍ന്നവരും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്ദത്തെ പിന്തുണയ്‌ക്കേണ്ടതാണ്. ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നല്‍കി മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. കുര്‍ബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാല്‍ മതിയാകും. ബിഷപ്പിന്റെ ആശയത്തോട് വിയോജിപ്പുള്ളവര്‍ക്കു ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതിനെ തെരുവിലേയ്ക്കു വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാര്‍ദ്ദവുമാണ് നാടിന്റെ കരുത്ത്. അത് നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം.
0 Comments