കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത പൂഞ്ഞാർ-കൈപ്പള്ളി-ഏന്തയാർ റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേരള ജനപക്ഷം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിർമ്മാണത്തിനായി മൂന്ന് കോടി രൂപയാണ് അനുവദിച്ചിരുന്നത്. സർക്കാർ പണം നൽകാത്തത് മൂലം കരാറുകാർ ടെൻഡർ നടപടികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് റീ ടെൻഡർ ചെയ്ത് റോഡ് നിർമ്മാണത്തിന് കരാർ നല്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ നിർമ്മാണം വീണ്ടും നീണ്ടുപോവുകയായിരുന്നു.
.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറി നാളിതുവരെയായിട്ടും റോഡിന്റെ അറ്റകുറ്റപ്പണി പോലും തുടങ്ങി വയ്ക്കാൻ കഴിയാത്ത സാഹചര്യം അങ്ങേയറ്റം ഖേദകരമാണ്. ഇതോടൊപ്പം കഴിഞ്ഞദിവസം പൂഞ്ഞാർ- കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് പതിക്കുകയുണ്ടായി. ഈ പ്രദേശത്ത് സംരക്ഷണഭിത്തി പുനർനിർമ്മിച്ച് ഗതാഗതം സുഗമമാക്കുന്നതിനും വീടിന് സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. റോഡ് നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും ജനപക്ഷം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ കുറ്റിയാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എഫ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആനിയമ്മ സണ്ണി, സജി സിബി, സജി കദളിക്കാട്ടിൽ, ജോസ് വലിയപറമ്പിൽ, ജോസ് ഫ്രാൻസിസ്, സെബാസ്റ്റ്യൻ മാളിയേക്കൽ, തോമസ് ചൂണ്ടിയാനിപ്പുറം, ദേവരാജൻ ചാലിൽ, ലെൽസ് വയലിക്കുന്നേൽ, ജിസോയി ഏർത്തേൽ , ജോയി മടപ്പള്ളി, സണ്ണി തെക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments