പാലാ: പതിനെട്ടാമത് പിറന്നാൾ രക്തദാനത്തിലൂടെ ആഘോഷിച്ച് പാലാ വെള്ളൂക്കുന്നേൽ റോബിയുടെയും ജിൻസിയുടെയും മകൻ ജോർജ്. പിതാവ് റോബിയും മകനോടൊപ്പം രക്തം ദാനം ചെയ്തു. പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് രക്തദാനവും പിറന്നാളാഘോഷവും നടന്നത്.
പാലാ കിസ്കോ-മരിയൻ ബ്ലഡ് ബാങ്കിൽ നടന്ന ആഘോഷപരിപാടികളും രക്തദാനവും പാലാ എസ് എച്ച് ഒ കെ പി ടോംസൺ ഉദ്ഘാടനം ചെയ്തു. ഈ മാതൃക സമൂഹം ഏറ്റെടുക്കുകയാണെങ്കിൽ നമ്മൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുവാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാതാപിതാക്കളും യുവജനങ്ങളും മുൻപോട്ടു വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
.പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, പ്രെഫസർ പി ഡി ജോർജ്, സജി വട്ടക്കാനാൽ, കെ ആർ സുരജ്, ജയ്സൺ പ്ലാക്കണ്ണി, ഷെറിൻ, സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബെൻസിറ്റാ എഫ് സി സി, മേരിക്കുട്ടി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ആക്സിഡൻ്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇപ്പോൾ. കോവിഡുമൂലം ഒരു വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതി വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് നീങ്ങുന്നത്.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയിലാണ്.
. കോവിഡ് മഹാമാരി മൂലം രക്തദാതാക്കളെ കണ്ടെത്തുന്നതിൽ ശരിക്കും പ്രയാസം അനുഭവിക്കുന്ന ഒരവസ്ഥയാണിപ്പോൾ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി രക്ത ബാങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരേണ്ടതാണ്.
. 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും.
രക്തം ദാനം ചെയ്യുവാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേറ്റം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments